മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ശിവസേനയുടെ 15 വിമത എംഎൽഎമാർക്ക് കേന്ദ്രം വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഷിൻഡെ ക്യാംപിലുള്ള എംഎൽഎമാരുടെ ഓഫീസുകൾക്കും സ്വത്തുക്കൾക്കും നേരെ ശിവസേന പ്രവർത്തകർ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. വിമത എംഎൽമാർക്കും കുടുംബാംഗങ്ങൾക്കുമുള്ള സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. അതേ സമയം വിമത നേതാവ് ഏക്നാഥ് ഷിൻഡെയ്ക്ക് പ്രത്യേക സുരക്ഷയില്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷ വേണ്ട എംഎൽഎമാരുടെ പട്ടികയിൽ ഷിൻഡെയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ വിളിച്ച് ചേർന്ന പാർട്ടി യോഗത്തിൽ പങ്കെടുക്കാത്തതിന് മന്ത്രി ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ 16 വിമത എംഎൽഎമാരെ അയോഗ്യരാക്കി ശനിയാഴ്ച നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നോട്ടീസിന് മറുപടി നൽകാൻ 7 ദിവസം സമയം അനുവദിക്കണമെന്ന് വിമതർ ആവശ്യപ്പെട്ടിട്ടുണ്ട്. രാജിവച്ചൊഴിയാതെ വിശ്വാസ വോട്ടെടുപ്പുമായി മുന്നോട്ട് പോകാനാണ് ഉദ്ധവ് താക്കറെ സർക്കാരിന്റെ തീരുമാനം.