ആപ്പ്ജില്ല

ബൈക്ക് വാങ്ങാൻ 2.6 ലക്ഷത്തിന്‍റെ ഒരു രൂപ നാണയങ്ങളുമായി യുവാവ്; എണ്ണി തീർക്കാൻ എടുത്തത് മണിക്കൂറുകൾ

ഭൂപതിയും അദ്ദേഹത്തിന്‍റെ നാല് സുഹൃത്തുക്കളും ഷോറൂമിലെ അഞ്ച് ജീവനക്കാരും ചേർന്നാണ് നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്

Samayam Malayalam 28 Mar 2022, 5:07 pm
സേലം: 2.6 ലക്ഷം രൂപയുടെ ഒരു രൂപ നാണയവുമായി ബൈക്ക് വാങ്ങാനെത്തി യുവാവ്. തമിഴ്നാട്ടിലെ സേലത്ത് ശനിയാഴ്ചയാണ് ഷോറൂം ജീവനക്കാരെ ഒരു പോലെ ഞെട്ടിക്കുകയും കുഴപ്പിക്കുകയും ചെയ്ത സംഭവം. തന്‍റെ സ്വപ്നമായിരുന്ന ബൈക്ക് സ്വന്തമാക്കാൻ മൂന്ന് വർഷത്തെ സമ്പാദ്യമായ ഒരു രൂപ നാണയങ്ങളുമായാണ് യുവാവ് ഷോറൂമിലേക്കെത്തിയത്. ജീവനക്കാരെല്ലാവരും ചേർന്നിട്ടും തുക എണ്ണി തിട്ടപ്പെടുത്താൻ പത്ത് മണിക്കൂറോളം എടുത്തെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
Samayam Malayalam youth buys dream bike of rs 2 6 lakh with re 1 coins in tamil nadu
ബൈക്ക് വാങ്ങാൻ 2.6 ലക്ഷത്തിന്‍റെ ഒരു രൂപ നാണയങ്ങളുമായി യുവാവ്; എണ്ണി തീർക്കാൻ എടുത്തത് മണിക്കൂറുകൾ



​ജീവനക്കാരെ കുഴക്കി നാണയങ്ങൾ

വി ഭൂപതി എന്ന 29കാരനാണ് 2.6 ലക്ഷം രൂപയുടെ ഒരു രൂപ നാണയങ്ങളുമായെത്തി ജീവനക്കാരെ കുഴപ്പിച്ചത്. തന്‍റെ സ്വപ്നമായിരുന്ന ബജാജ് ഡോമിനർ 400 സ്വന്തമാക്കാനാണ് ഒരു രൂപ നാണയങ്ങളുമായി ഭൂപതി സേലത്തെ ബൈക്ക് ഷോറൂമിൽ എത്തിയത്. എന്നാൽ സാധാരണ ഒരു ബൈക്ക് വാങ്ങുന്നത് പോലെ പണവും കൊടുത്ത് വാഹനവുമായി മടങ്ങുകയായിരുന്നില്ല ഭൂപതി ചെയ്തത്. വാനിൽ സ്ഥലത്തെത്തിച്ച ഒരു രൂപ നാണയങ്ങൾ ഷോറൂമിനകത്തേക്ക് കയറ്റിയപ്പോഴാണ് പണം കണ്ട് ചുറ്റും ഉണ്ടായിരുന്നവർ ആശ്ചര്യപ്പെട്ടത്.

​ഒരു രൂപ നാണയങ്ങൾ ശേഖരിച്ചു

നാണയങ്ങൾ സ്വരുക്കൂട്ടി ബൈക്ക് വാങ്ങുക എന്ന ആശയം ഉദിച്ചതോടെയാണ് ഭൂപതി ഒരു രൂപ നാണയങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. തന്‍റെ കൈയിലുള്ള നോട്ടുകൾ അമ്പലങ്ങളിലും ചായക്കടകളിലും നൽകിയാണ് ഒരു രൂപ ശേഖരിച്ചതെന്നാണ് യുവാവ് പറയുന്നത്.

​നാണയങ്ങൾ സ്വീകരിക്കാൻ മടിച്ചു

നാണയങ്ങളായി പണം സ്വീകരിക്കാൻ ആദ്യം മടിച്ചെങ്കിലും ഭൂപതിയെ നിരാശപ്പെടുത്തേണ്ടെന്ന് കരുതി വഴങ്ങുകയായിരുന്നുവെന്ന് ഷോറൂം മാനേജർ മഹാവിക്രാന്ത് പറഞ്ഞു. 2.6 ലക്ഷത്തിന്‍റെ നാണയങ്ങൾ കൈമാറുമ്പോൾ ബാങ്ക് അത് എങ്ങനെയാകും സ്വീകരിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. “ഒരു ഹൈ എൻഡ് ബൈക്ക് വാങ്ങുക എന്ന ഭൂപതിയുടെ ആഗ്രഹം പരിഗണിച്ച് ഞാൻ ഒടുവിൽ സമ്മതിക്കുകയായിരുന്നു” അദ്ദേഹം പറഞ്ഞു.

​എണ്ണിയത് പത്ത് പേർ ചേർന്ന്

ഭൂപതിയും അദ്ദേഹത്തിന്‍റെ നാല് സുഹൃത്തുക്കളും ഷോറൂമിലെ അഞ്ച് ജീവനക്കാരും ചേർന്നാണ് നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് ഭൂപതിയ്ക്ക് ബൈക്കുമായി മടങ്ങാൻ കഴിഞ്ഞത്. അമ്മപ്പേട്ടയിലെ ഗാന്ധി മൈതാനിയിൽ താമസിക്കുന്ന ഭൂപതി ഒരു സ്വകാര്യ കമ്പനിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. ഇദ്ദേഹം ഒരു യൂട്യൂബർ കൂടിയാണെന്നാണ് റിപ്പോർട്ട് പറയുന്നത്.

നാണയങ്ങൾ എണ്ണുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്