ആപ്പ്ജില്ല

കൊല്‍ക്കത്തയിലെ ക്ഷേത്രത്തില്‍ നിന്ന് 25,000 രൂപയുടെ നാണയങ്ങള്‍ മോഷ്ടിച്ചു; പതിനേഴുകാരന്‍ പിടിയില്‍

ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് 25,000 രൂപയുടെ നാണയങ്ങളാണ് ഇലക്ട്രീഷ്യന്‍ കവര്‍ന്നത്. ക്ഷേത്രത്തെയും പരിസരത്തെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന കൗമാരക്കാരന്‍ പണവുമായി കടക്കുകയായിരുന്നു

Samayam Malayalam 19 Sept 2019, 1:05 pm
കൊല്‍ക്കത്ത: ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് 25,000 രൂപയുടെ നാണയങ്ങള്‍ മോഷ്ടിച്ച പതിനേഴുകാരന്‍ പിടിയിലായി. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന കൗമാരക്കാരനെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഭവാനിപൂരിലെ ക്ഷേത്രത്തില്‍ നിന്നായിരുന്നു നാണയങ്ങള്‍ കളവ് പോയത്. ക്ഷേത്ര ഭണ്ഡാരത്തിനു സമീപത്തുള്ള നാല് സിസിടിവി ക്യാമറകളും വ്യത്യസ്ത വസ്ത്രങ്ങളുപയോഗിച്ച് മറച്ചതിനുശേഷമായിരുന്നു കൗമാരക്കാരന്‍റെ കവര്‍ച്ച.
Samayam Malayalam bhowanipore temple theft


1,2,5,10 രൂപയുടെ നാണയങ്ങളാണ് യുവാവ് ഭണ്ഡാരത്തില്‍ നിന്നും കവര്‍ന്നത്. വലിയ തുകകള്‍ ഉള്ള ഭണ്ഡാരം ഇയാള്‍ തൊട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി സ്ഥിരം ക്ഷേത്രത്തില്‍ എത്താറുള്ള യുവാവിന് ക്യാമറകളുടെ സ്ഥാനത്തെയും മറ്റും കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.

'കുട്ടിയുടെ അച്ഛന്‍ ബാര്‍ബറാണ്, സമ്പന്നരായ അയല്‍ക്കാരെപ്പോലെ ജീവിക്കുന്നതിനു വേണ്ടിയാണ് പണം എടുത്തതെന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെന്ന് പറയപ്പെടുന്ന പണമെടുത്താല്‍ പിടിക്കുമെന്ന് കരുതിയില്ലെന്നാണ് അവന്‍ പറഞ്ഞത്' ഉദ്യോഗസ്ഥന്‍ പറയുന്നു.

റോയ് സ്ട്രീറ്റിനു സമീപത്തെ ക്ഷേത്രത്തില്‍ നിന്നായിരുന്നു പണം കവര്‍ന്നത്. ആഗസ്റ്റ് പതിനേഴിനാണ് പണം നഷ്ടമായതെന്ന് കണ്ടെത്തിയ പൊലീസ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
'അന്വേഷണം നടത്തിയ ഭവാനിപൂര്‍ പൊലീസ് ക്ഷേത്രവുമായി ഈ സമയങ്ങളില്‍ ബന്ധപ്പെട്ട പ്ലംബറെയും ഇലക്ട്രീഷ്യനെയും പണിക്കാരെയുമെല്ലാം നിരീക്ഷിച്ചു. 24 മണിക്കൂറിനകം തന്നെ ഇലക്ട്രീഷ്യനെ വലയിലാക്കുകയും ചെയ്തു.' പൊലീസ് പറയുന്നു.

കൗമാരക്കാരന്‍റെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് മോഷണം പോയ പണം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഇയാളെ ഹാജരാക്കുകയായിരുന്നു. ആദ്യമായാണ് ഇയാള്‍ ഒരു കേസില്‍പ്പെടുന്നതെന്നും പൊലീസ് വ്യക്തമാക്കി. ക്യാമറകള്‍ മറയ്ക്കാനുപയോഗിച്ച തുണികളും വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്