കൊച്ചി: അനിവാര്യമായ മാറ്റത്തെ സുധീരൻ സ്വയം സ്വീകരിക്കുകയായിരുന്നു എന്നു പറഞ്ഞാലും തെറ്റു പറയാൻ കഴിയില്ല. സ്ഥാനം തനിക്ക് ഒരു പ്രശ്നമല്ല എന്ന് രാജിയിലൂടെ സുധീരൻ വ്യക്തമാക്കിയിരിക്കുന്നു. സുധീരൻ അധ്യക്ഷസ്ഥാനം ഒഴിയുമ്പോൾ ആ സ്ഥാനത്തേക്ക് പല പേരുകളാണ് ഉയർന്നു കേൾക്കുന്നത്. താൻ അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുടെ പേരു തന്നെയാണ് തൽസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന പേരുകളിൽ പ്രധാനപ്പെട്ടതും പരിഗണിക്കപ്പെടുന്നതും.
പാർട്ടിക്കുള്ളിൽ സമുദായ സമവാക്യം എന്നൊരു പ്രയോഗം വീണ്ടും സജീവമാകാൻ സാധ്യതയുണ്ട്. ഡൽഹിയിൽ ഇരുന്ന് പി സി ചാക്കോ ചരടുവലികൾ നടത്തിയാലും വിജയിക്കാൻ സാധ്യത കുറവാണ്. ദളിത് പ്രസിഡൻ്റ എന്ന ആശയത്തെ കൂട്ടു പിടിച്ച് കൊടിക്കുന്നിൽ സുരേഷും ഒരു കൈ ശ്രമിച്ചേക്കും. ഡൽഹി കേന്ദ്രീകരിച്ചുള്ള ഉമ്മൻ ചാണ്ടി വിരുദ്ധ കോക്കസ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
പിന്നെയൊരു സാധ്യത പി ടി തോമസ് ആണ്. ഉമ്മൻ ചാണ്ടി ഗ്രൂപ്പിലെ പ്രമുഖൻ ആയിരുന്നു പി ടി തോമസ്. എന്നാൽ, ഇടുക്കി ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സമയത്ത് സഭയെ പിണക്കാതിരിക്കാൻ പി ടിയെ ഉമ്മൻ ചാണ്ടി ഒഴിവാക്കിയത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കി. കൂടാതെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പി ടിക്ക് സീറ്റ് ലഭിച്ചത് സുധീരൻ്റെ ശക്തമായ ഇടപെടലുകളെ തുടർന്ന് ആയിരുന്നു. അതുകൊണ്ട് തന്നെ പി ടി ഇനി ഉമ്മൻ ചാണ്ടി ഗ്രൂപ്പിലേക്ക് മടങ്ങിപ്പോകുമോ എന്ന് കണ്ടറിയണം.
വി ഡി സതീശനു ഹൈക്കമാൻഡ് സാധ്യത കല്പിച്ചാലും സംസ്ഥാന നേതൃത്വം അംഗീകരിച്ചേക്കില്ല. നേരത്തെ പറഞ്ഞ ജാതിസമവാക്യം ഇവിടെ എതിരാളികൾ ഉയർത്തിയേക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ ലൈവ് ആയി നിൽക്കണമെങ്കിൽ ഒരു സ്ഥാനം അത്യാവശ്യമാണ്. കെ പി സി സി അധ്യക്ഷ പദവി അതിനു യോജിച്ചതാണ്. അതുകൊണ്ടു തന്നെ കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി വന്നാലും അത്ഭുതപ്പെടേണ്ടതില്ല.
Oomman Chandy aims KPCC President post
Oomman Chandy aims KPCC President post due to resignation of VM Sudheeran