ആപ്പ്ജില്ല

ഇവന്‍ അട്ടപ്പാടിക്കാരുടെ പീലാണ്ടി ഭഗവാൻ സ്വാമി

കൊമ്പന്‍ കൃഷി നശിപ്പിച്ചിട്ട് പോയാല്‍ പിറ്റേക്കൊല്ലം വിളവ് ഇരട്ടിയായി ലഭിക്കുമെന്നുമാണ് ആദിവാസികളുടെ വിശ്വാസം

TNN 8 Nov 2017, 11:16 pm
കൊച്ചി: കാട്ടില്‍ മദിച്ചുനടന്ന പീലാണ്ടിയെന്ന കൊമ്പന്‍. പാലക്കാട്ട് എഴു പേരുടെ ജീവനെടുത്തവൻ. കര്‍ഷകര്‍ക്ക് ഭീതി പരത്തിയ കൊമ്പനാന. പക്ഷേ അട്ടപ്പാടിക്കാരുടെ ആരാധനാപാത്രമാണ് പീലാണ്ടിയെന്ന ഈ കാട്ടാന. അട്ടപ്പാടി പാമ്പാര്‍ക്കോട് വനമേഖലയിലെ അറുപതോളം വരുന്ന ആദിവാസി സംഘം കഴിഞ്ഞദിവസം കോടനാട് അഭയാരണ്യത്തില്‍ കഴിയുന്ന തങ്ങളുടെ പീലാണ്ടിയെ കാണാനെത്തി. പഴങ്ങളും ആനയ്ക്ക് ഇഷ്ടമുള്ള മറ്റു വസ്തുക്കളും കൊണ്ടായിരുന്നു അവരുടെ വരവ്.
Samayam Malayalam a group of tribals from attappadi who came here to meet an elephant whom they consider their god
ഇവന്‍ അട്ടപ്പാടിക്കാരുടെ പീലാണ്ടി ഭഗവാൻ സ്വാമി


ചിത്രങ്ങൾ-ജിപ്സൺ സിക്കേര

കഴിഞ്ഞ മെയ് 30-നാണ് ആനയെ മയക്കുവെടിവച്ച് തളച്ച്, നാട്ടാനകളുടെ സഹായത്തോടെ കോടനാട് എത്തിച്ചത്. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. ജയപ്രകാശിന്‍റെ പ്രത്യേക അനുമതിയോടെ, വനസംരക്ഷണ സമിതി കോ-ഓര്‍ഡിനേറ്റര്‍ പി. മോഹനകൃഷ്ണനാണ് ആദിവാസികളെ അഭയാരണ്യത്തില്‍ എത്തിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 54 പേരടങ്ങുന്ന സംഘത്തെ കൂട്ടില്‍ കിടന്ന കൊമ്പന്‍ തുമ്പിക്കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്തത് ഏറെ കൗതുകമായിരുന്നു. പീലാണ്ടി ഭഗവാന്‍, സ്വാമിയാന എന്നാണ് ആദിവാസികള്‍ ഇവനെ സംബോധന ചെയ്യുന്നത്. പീലാണ്ടി വനംവകുപ്പിന്‍റെ പിടിയിലായതോടെ ആദിവാസികള്‍ വിഷമത്തിലായിരുന്നുവെന്നും പല ഊരുകളിലും കളിമണ്ണുപയോഗിച്ച് ആനയുടെ പ്രതിമയുണ്ടാക്കി ആരാധിക്കുന്നുണ്ടെന്നും മോഹനകൃഷ്ണന്‍ പറയുന്നു.

ചിത്രങ്ങൾ-ജിപ്സൺ സിക്കേര

ആനയുടെ പ്രായക്കൂടുതലും വിദഗ്ദ്ധ പരിശീലകരുടെ അഭാവവും മൂലം അഭയാരണ്യത്തിലെ കൂട്ടില്‍ കഴിയുന്ന ആനയ്ക്ക് പരിശീലനമൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല. ചന്ദ്രുവെന്നാണ് ഇവന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ നല്‍കിയ പേര്. കാട്ടില്‍ മദിച്ചുനടന്ന പീലാണ്ടിയെന്ന കൊമ്പന്‍, ഇവിടത്തെ ആദിവാസികളുടെ ആരാധനാപാത്രമായിരുന്നുവെന്നാണ് പറയുന്നത്. അല്‍പ്പം കുസൃതികളൊക്കെയുണ്ടെങ്കിലും കാട്ടിലെ ആദിവാസികളെ ആരെയും ആന ഉപദ്രവിച്ചിട്ടില്ല. കൊമ്പന്‍ കൃഷി നശിപ്പിച്ചിട്ട് പോയാല്‍ പിറ്റേക്കൊല്ലം വിളവ് ഇരട്ടിയായി ലഭിക്കുമെന്നുമാണ് ആദിവാസികളുടെ വിശ്വാസം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്