ആപ്പ്ജില്ല

സാങ്കേതിക തകരാറുകള്‍ രൂക്ഷം: ആധാര്‍ റേഷൻ വിതരണം പാളുന്നു

ആദിവാസി മേഖലകളിൽ അരിവിതരണം നാമമാത്രമെന്ന് റേഷൻ കടയുടമകള്‍

Samayam Malayalam 26 Apr 2018, 11:44 am
കൊച്ചി: റേഷൻ വിതരണത്തിനായി പുതുതായി അവതരിപ്പിച്ച ആധാര്‍ അധിഷ്ഠിത ഇ-പോസ് സംവിധാനം റേഷൻ വിതരണം താളംതെറ്റിക്കുന്നതായി റിപ്പോര്‍ട്ട്. നെറ്റ്‍‍വര്‍ക്ക് തകരാറിനോടൊപ്പം വൈദ്യുതി തകരാറും മറ്റ് സാങ്കേതികപ്രശ്നങ്ങളും ഇ-പോസ് വഴിയുള്ള റേഷൻ വിതരണത്തെ ബാധിക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam image (36)


മെഷീനിൽ ബാറ്ററി ബാക്ക് അപ് ഇല്ല, മെഷീനിൽ വിരലടയാളം പതിപ്പിക്കുമ്പോള്‍ സ്വീകരിക്കുന്നില്ല എന്നു തുടങ്ങി നിരവധി പ്രശ്നങ്ങള്‍ മൂലം പിന്നോക്ക മേഖലകളിലെയടക്കം റേഷൻ കാര്‍ഡ് ഉടമകള്‍ മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം നിരാശരായി മടങ്ങുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. മൂന്നാഴ്ചയായി തുടരുന്ന പ്രശ്നങ്ങള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഭൂരിഭാഗം റേഷൻകടകളിലും നാമമാത്രമായ അരി മാത്രമേ വിതരണം ചെയ്യുന്നുള്ളൂ എന്ന് ഓള്‍ കേരള റീടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ പറയുന്നു. എന്നാൽ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ ഉണ്ടായ സാങ്കേതികപ്രശ്നങ്ങള്‍ ഓരോന്നായി പഠിച്ചുവരികയാണെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം.

പ്രധാനമായും ബിഎസ്എൻഎൽ സിം കാര്‍ഡുകളും ബിഎസ്എൽഎൽ നെറ്റ്‍വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ മറ്റു കമ്പനികളുടെ സിം കാര്‍ഡുകളുമാണ് ഇ പോസ് മെഷീനുകളിൽ ഉപയോഗിക്കുന്നത്. സിഗ്നൽ തീരെ ലഭിക്കാത്ത സ്ഥലങ്ങളിൽ ആന്‍റിനയും നല്‍കിയിട്ടുണ്ട്. കവറേജ് പ്രശ്നം സപ്ലൈകോ അധികൃതരും സമ്മതിച്ചിട്ടുണ്ട്. എന്നാൽ മൊബൈലിൽ കവറേജ് കാണിക്കുന്ന സ്ഥലങ്ങളിൽ പോലും മെഷീനിൽ കവറേജ് കാണിക്കുന്നില്ല എന്നതാണ് പ്രശ്നം.

സപ്ലൈകോ ടെക്നീഷ്യൻമാര്‍ പരിശോധിച്ചിട്ടും സാങ്കേതിക തകരാര്‍ പരിഹരിക്കാനായിട്ടില്ല. റേഷൻ വിതരണം മുടങ്ങിയതോടെ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിൽ നിരവധി കുടുംബങ്ങള്‍ പട്ടിണിയുടെ വക്കിലാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്