ആപ്പ്ജില്ല

ശബരിമലയിൽ ആക്ടിവിസ്റ്റുകള്‍ വന്നാൽ തടയുമെന്ന് ദേവസ്വം മന്ത്രി

ആക്ടിവിസ്റ്റുകള്‍ എന്ന് ഉദ്ദേശിച്ചത് ഗൂഢലക്ഷ്യമുള്ളവരെ

Samayam Malayalam 4 Nov 2018, 6:10 pm
തിരുവനന്തപുരം: ശബരിമലയിലേയ്ക്ക് ആക്ടിവിസ്റ്റുകള്‍ വന്നാൽ തടയുമെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗൂഢലക്ഷ്യങ്ങളുമായി ശബരിമലയിൽ എത്തുന്നവര്‍ക്ക് ദര്‍ശനത്തിന് അനുവാദം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. ആക്ടിവിസ്റ്റുകള്‍ എന്ന് ഉദ്ദേശിച്ചത് ഗൂഢലക്ഷ്യവുമായി എത്തുന്നവരെയാണെന്നും എന്നാൽ യുവതികള്‍ ആരും ഇതുവരെ ദര്‍ശനത്തിന് അപേക്ഷ നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Samayam Malayalam kadakampalli


ആക്ടിവിസ്റ്റുകളുടെ പ്രവേശനം സംബന്ധിച്ച് താൻ മുൻപ് പറഞ്ഞത് സര്‍ക്കാര‍് നിലപാടാണെന്ന് മന്ത്രി വ്യക്തമാക്കി. മുൻപ് തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന്‍റെ ഒരു വഴിപാടായ ചിത്തിര ആട്ടത്തിന് ഇത്രയധികം ഭക്തര്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ മാധ്യങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നു. മുൻപും പോലീസ് ശബരിമലയിൽ ധാരാളമായി സേവനം നല്‍കിയിരുന്നുവെന്നും പോലീസിനു മുന്നിൽ നിന്ന് പ്രാര്‍ത്ഥിക്കാൻ ബുദ്ധിമുട്ടാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞത് തെറ്റിദ്ധാരണ മൂലമാകാമെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. തിരുവിതാംകൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

അതേസമയം മാധ്യമപ്രവര്‍ത്തകരെ ഇന്ന് പമ്പയിലേയ്ക്ക് കടത്തിവിടില്ല. നാളെ രാവിലെ മുതൽ പ്രവേശനം അനുവദിക്കാമെന്ന ഐജി അശോക് യാദവ് അറിയിച്ചു. ഇന്ന് മാധ്യമങ്ങളെ പമ്പയിലേയ്ക്ക് കടത്തിവിടുമെന്ന് മുൻപ് ഡിജിപി ഉറപ്പുനല്‍കിയിരുന്നു. ചിത്തിര ആട്ടത്തിനായി നാളെയാണ് ശബരിമല നട തുറക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്