കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ വിചാരണ തടവുകാരനാക്കാൻ ഗൂഡാലോചന നടക്കുന്നെന്ന് ദിലീപിൻ്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ. ദിലീപിൻ്റെ ജാമ്യഹർജിലെ വാദത്തിലാണ് പ്രതിഭാഗം അഭിഭാഷകൻ ഇങ്ങനെ പറഞ്ഞത്. ഇത് മൂന്നാംതവണയാണ് ദിലീപ് ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്ന് കോടതി ചേർന്നപ്പോൾ വാദങ്ങൾക്കായി ഒന്നര മണിക്കൂർ ആണ് ദിലീപിൻ്റെ അഭിഭാഷകൻ ചോദിച്ചത്.
അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ആയിരുന്നു ദിലീപിന്റെ അഭിഭാഷകർ ഉയർത്തിയത്. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും സോപാധിക ജാമ്യം വേണമെന്നുമാണ് ജാമ്യഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തത് പൊലീസിൻ്റെ വീഴ്ചയാണ്. പൾസർ സുനി പൊലീസിന് ദൈവമായെന്നും പ്രതിഭാഗം ആരോപിക്കുന്നു. പൾസർ സുനി പറയുന്നത് മാത്രമാണ് പൊലീസ് അംഗീകരിക്കുന്നത്. സുനിക്കെതിരായ അന്വേഷണം 57 ദിവസം കൊണ്ട് അവസാനിപ്പിച്ചു. ചില കാര്യങ്ങൾ മറച്ചുവെയ്ക്കാൻ ആണ് സുനിക്ക് എതിരെ പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നും പ്രതിഭാഗം ആരോപിച്ചു.
കേസിന്റെ അന്വേഷണ വിവരങ്ങൾ പൊലീസ് അറിയിക്കുന്നില്ലെന്നും ദിലീപിന്റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ഒരു വിവരവും വ്യക്തമാക്കുന്നില്ലെന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി. കുറ്റങ്ങൾ അറിയുന്നത് പ്രതിയുടെ അവകാശമാണെന്നും ദിലീപിന്റെ അഭിഭാഷകർ വാദിച്ചു.
മുമ്പ് ജാമ്യാപേക്ഷ പരിഗണിച്ച അതേ ബഞ്ചു തന്നെയാണ് ഇത്തവണയും പരിഗണിക്കുന്നത്.
Dileeps lawyer arguments against police
Actor Dileeps lawyer arguments in highcourt against police in actress attack case