ആപ്പ്ജില്ല

പത്തനാപുരത്ത് ഇത്തവണയും ജഗദീഷ്? ആഗ്രഹം പ്രധാനമന്ത്രി ആകാനെന്ന് താരം, മാധ്യമങ്ങളെ കാണും

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെയുള്ള പ്രതികരണമാണ് ജഗദീഷിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്

Samayam Malayalam 3 Feb 2021, 12:14 pm
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ഒരുക്കങ്ങൾ വേഗത്തിലാക്കുകയാണ് പാർട്ടികൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് നീങ്ങുന്ന സിപിഎം ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്ഥാനാർഥി നിർണയമടക്കമുള്ള കാര്യങ്ങളിലേക്ക് മുന്നണികൾ കടക്കുന്ന സാഹചര്യത്തിൽ മത്സരിക്കുമെന്ന സൂചന നൽകി നടൻ ജഗദീഷ് രംഗത്തുവന്നു. ഇക്കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായി 'മാതൃഭൂമി' ഓൺലൈൻ റിപ്പോർട്ട് ചെയ്‌തു.
Samayam Malayalam actor jagadeesh on contesting in kerala assembly elections 2021
പത്തനാപുരത്ത് ഇത്തവണയും ജഗദീഷ്? ആഗ്രഹം പ്രധാനമന്ത്രി ആകാനെന്ന് താരം, മാധ്യമങ്ങളെ കാണും


ഹാട്രിക് വിജയത്തിന് ശേഷം ഗണേഷ്

2016 നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തോടെ ഹാട്രിക് വിജയമാണ് ഗണേഷ് കുമാർ നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു ഡി എഫിൽ നിന്ന് ജഗദീഷും എൻ ഡി എയിൽ നിന്ന് ഭീമൻ രഘുവുമാണ് പത്തനാപുരത്ത് ജനവിധി തേടിയത്. 24,562 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഗണേഷ് വിജയം സ്വന്തമാക്കിയപ്പോൾ 49,867 വോട്ടുകളാണ് ജഗദീഷ് നേടിയത്. 11,700 വോട്ടുകളാണ് ഭീമൻ രഘു നേടിയത്. 52.39 ശതമാനം വോട്ടുകൾ ഗണേഷ് നേടിയപ്പോൾ 35.10 ശതമാനം വോട്ടുകൾ ജഗദീഷ് നേടി. 8.24 ശതമാനം വോട്ടുകൾ മാത്രമാണ് ഭീമൻ രഘുവിന് നേടാൻ കഴിഞ്ഞത്.

ഇത്തവണയും നേതൃത്വം ഒപ്പം നിൽക്കുമോ?

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ നേതൃത്വത്തിൽ നിന്ന് ജഗദീഷിന് മികച്ച പിന്തുണ ലഭിച്ചിരുന്നു. പത്തനാപുരം മണ്ഡലത്തിലേക്ക് നടന്‍ ജഗദീഷ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഐഎന്‍ടിയുസി നേതാവ് സിആര്‍ നജീബ് എന്നീ മൂന്നു പേരുടെ പേരുകളാണ് കോൺഗ്രസ് ജില്ലാ നേതൃത്വം കെപിസിസിയിലേക്ക് നിര്‍ദേശിച്ചത്. ദിവസങ്ങൾ നീണ്ട ആലോചനകൾക്കൊടുവിൽ ജഗദീഷിന് അനുകൂലമായ നിലപാട് നേതൃത്വം സ്വീകരിക്കുകയായിരുന്നു. പ്രാദേശിക നേതൃത്വവും ജഗദീഷിന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്തുണ നല്‍കുകയായിരുന്നു.

പത്തനാപുരത്ത് വീണ്ടും ജനവിധി തേടുമോ?

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ നേടിയ മണ്ഡലങ്ങളിൽ ഒന്നായിരുന്നു പത്തനാപുരം. എൽഡിഎഫ് സ്ഥാനാർഥിയായി ഗണേഷ് കുമാർ രംഗത്തിറങ്ങിയപ്പോൾ യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ചത് ജഗദീഷാണ്. ഇത്തവണ പത്തനാപുരത്ത് ജഗദീഷ് മത്സരിക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നിലപാടറിയിച്ചിട്ടില്ല. അതേസമയം, മണ്ഡലത്തിൽ ഗണേഷ് കുമാർ പ്രചാരണം ആരംഭിച്ചു. മല്‍സരത്തിനായി കൊട്ടാരക്കരയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾ പൂര്‍ണമായി തളളിക്കളഞ്ഞാണ് ഗണേഷ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സിപിഎം നേതാവ് കെ എന്‍ ബാലഗോപാലിന് പത്തനാപുരം നല്‍കി കൊട്ടാരക്കരയിലേക്ക് ഗണേഷ് മാറുമെന്ന തരത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത്.

പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം

ഇന്ത്യൻ പ്രധാനമന്ത്രിയാകണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് ജഗദീഷ് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്‌തു. പ്രധാനമന്ത്രിയാകണമെന്നത് തൻ്റെ വലിയ ആഗ്രഹമാണ്. അങ്ങനെയൊരു അവസരം ലഭിച്ചാൽ ശ്രമിക്കാതിരിക്കില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കോൺഗ്രസിൽ നിന്നോ യുഡിഎഫിൽ നിന്നോ സൂചനകൾ ലഭിച്ചോ എന്ന കാര്യത്തിൽ ജഗദീഷ് പ്രതികരണം നടത്തിയിട്ടില്ല.

ഇപ്രവാശ്യം മത്സരിക്കാനുണ്ടോ?

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെയുള്ള പ്രതികരണമാണ് ജഗദീഷിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനം അറിയിക്കും. ഇനിയുള്ള ദിവസങ്ങളിൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കും. മാധ്യമപ്രവർത്തകരെ നേരിൽ കണ്ട് നിലപാട് വ്യക്തമാക്കുമെന്നും ജഗദീഷ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്