കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ പ്രതിക്കെതിരെ കേസ്. വിചാരണ നടപടിയ്ക്കിടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ പ്രതിക്കെതിരെ കേസെടുക്കാൻ കോടതിയാണ് ഉത്തരവിട്ടത്. നടി വിചാരണയ്ക്കെത്തുമ്പോൾ നടിയുടെയോ വാഹനത്തിന്റെയോ ദൃശ്യങ്ങൾ പകർത്തരുതെന്ന് മാധ്യമങ്ങൾക്കുൾപ്പെടെ നിർദേശം നൽകിയിരുന്നു.
കോടതിയുടെ നിർദേശങ്ങൾ ലംഘിച്ചാണ് കേസിലെ അഞ്ചാം പ്രതിയായ സലീം ഫോണിൽ ചിത്രങ്ങൾ പകർത്തിയത്. ഇയാൾക്കെതിരെ കേസെടുക്കാൻ നോർത്ത് പോലീസിനാണ് കോടതി നിർദേശം നൽകിയത്. പ്രോസിക്യൂട്ടറുടെ പരാതിയിലാണ് കോടതിയുടെ നടപടി. കോടതി മുറിക്കുള്ളിലെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
Also Read: 'നാളെ ഒരു മണിക്ക് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കൂ, സംവാദത്തിന് തയ്യാർ'; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാൾ
കേസിലെ പ്രതിയായ ദിലീപും അക്രമത്തിനിരയായ നടിയും കോടതിയിൽ നിൽക്കുന്ന ദൃശ്യങ്ങളും നടി കോടതിയിലെത്തിയ വാഹനത്തിന്റെ ദൃശ്യങ്ങളും പ്രതിയുടെ ഫോണിലുണ്ടായിരുന്നു. പ്രതി ചിത്രങ്ങളെടുക്കുന്നത് കണ്ട പ്രോസിക്യൂഷൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പോലീസ് മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. കോടതി നിർദേശം ഉണ്ടായ സാഹചര്യത്തിലാണ് ഇയാൾക്കെതിരെ കേസും എടുത്തത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയിൽ പുരോഗമിക്കുകയാണ്. സംഭവത്തിനു ശേഷം പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വിചാരണക്കോടതി പരിശോധിച്ചു. ആക്രമണത്തിനിരയായ നടിയും വനിതാ ജഡ്ജിയും മാത്രമാണ് ദൃശ്യങ്ങൾ പരിശോധിക്കുമ്പോളുണ്ടായത്.
കേസിലെ വാഹനം ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. താൻ സഞ്ചരിച്ച കാറിനെ ഇടിച്ച ടെമ്പോ ട്രാവലറും ആഭരണത്തിന്റെ ഭാഗങ്ങളുമാണ് നടി തിരിച്ചറിഞ്ഞത്.