കോഴിക്കോട്: പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം പ്രവര്ത്തകൻ അലൻ ഷുഹൈബിനെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ വികാരഭരിതമായ പോസ്റ്റുമായി മാതൃസഹോദരി സജിത മഠത്തിൽ. 'അലൻ വാവേ, വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല' എന്ന് തുടങ്ങുന്ന പോസ്റ്റും അലൻ്റെ ചിത്രവും പങ്കുവെച്ചാണ് സജിത മഠത്തിൽ ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരിക്കുന്നത്.
അലൻ വാവേ വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല. നിൻ്റെ നീളം ഉതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശ്ശബ്ദരായി ഇരിക്കുകയാണ്. നിലത്ത് കിടന്നാൽ പുറംവേദന വരുമെന്ന് നീ പറയാറില്ലേയെന്നും പോസ്റ്റിൽ സജിത മഠത്തിൽ ചോദിക്കുന്നു.
'നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിൻ്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ. ഇനി വെള്ളമുണ്ടുകൾ മതിയല്ലെ?' സജിത മഠത്തിൽ കുറിച്ചു.
രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത്?. അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട. പുസ്തകം നിനക്ക് എത്തിക്കാൻ ഭയം തോന്നുന്നു. നമുക്ക് ഇനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തണ്ട. നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീ ഇനി നിയമത്തിന്റെ കുരുക്കഴിച്ച് എപ്പോൾ എത്തുമെന്നും സജിത മഠത്തിൽ ചോദിക്കുന്നു. നിൻ്റെ കരുതലില്ലാതെ ഞങ്ങള്‍ അനാഥമായെന്നും സജിത പോസ്റ്റിൽ കൂട്ടിച്ചേര്‍ത്തു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ ഇവരുടെ രക്ഷിതാക്കൾ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ രംഗത്തുവന്നിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ലോക്നാഥ് ബെഹ്റയോടെ വിശദീകരണം തേടി.
അതേസമയം യുഎപിഎ ചുമത്തിയതിൽ പോലീസിനെ വിമര്‍ശിച്ച് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പ്രമേയം പാസാക്കി. പോലീസിൻ്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതാണെന്ന് പ്രമേയത്തിൽ പറയുന്നു. നിലവിൽ നിലവിൽ അലൻ ഷുഹൈബും താഹ ഫസലും കോഴിക്കോട് ജില്ലാ ജയിലിൽ തുടരുകയാണ്. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.