ആപ്പ്ജില്ല

കോന്നിയിൽ യുഡിഎഫിന് അടിതെറ്റുമോ? റോബിൻ പീറ്ററെ പിന്തുണച്ച് അടൂർ പ്രകാശ്

സ്ഥാനാർഥി നിർണയമടക്കമുള്ള കാര്യങ്ങളിലേക്ക് യുഡിഎഫ് കടക്കുന്നതിനിടെയാണ് കോന്നിയിൽ റോബിൻ പീറ്ററെ പിന്തുണച്ച് അടൂർ പ്രകാശ്

Samayam Malayalam 19 Feb 2021, 12:20 pm
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ വിജയസാധ്യത മുൻനിർത്തിയുള്ള നീക്കങ്ങളിലേക്ക് മുന്നണികൾ. വിജയസാധ്യത മാത്രം ലക്ഷ്യമാക്കി സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് മുന്നണികളുടെ തീരുമാനം. ഭരണത്തുടർച്ച ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് സിപിഎം ലക്ഷ്യം വെക്കുന്നത്. ഭരണം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യമാണ് യുഡിഎഫിന് മുന്നിലുള്ളത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക പോരാട്ടം നടക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ കോന്നി. ഇത്തവണ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആരാകുമെന്ന ചോദ്യം ഉയരുന്നതിനിടെ റോബിൻ പീറ്ററെ പിന്തുണച്ച് അടൂര്‍ പ്രകാശ് എംപി രംഗത്തുവന്നു.
Samayam Malayalam adoor prakash endorses robin peter in konni for kerala assembly election 2021
കോന്നിയിൽ യുഡിഎഫിന് അടിതെറ്റുമോ? റോബിൻ പീറ്ററെ പിന്തുണച്ച് അടൂർ പ്രകാശ്


റോബിൻ പീറ്ററെ പിന്തുണച്ച് അടൂര്‍ പ്രകാശ്

സ്ഥാനാർഥി നിർണയമടക്കമുള്ള കാര്യങ്ങളിലേക്ക് യുഡിഎഫ് കടക്കുന്നതിനിടെയാണ് കോന്നിയിൽ റോബിൻ പീറ്ററെ പിന്തുണച്ച് അടൂർ പ്രകാശ് എംപി രംഗത്തുവന്നത്. മണ്ഡലത്തിൽ റോബിൻ പീറ്ററിന് മികച്ച ജനപിന്തുണയുണ്ട്. 96ൽ താൻ മത്സരിക്കുന്നതിന് മുൻപ് തന്നെ ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിന് മികച്ച ജനപിന്തുണയുണ്ട്. ഇക്കാര്യങ്ങളിലടക്കം ബോധ്യമുള്ളവരാണ് നേതൃനിരയിലുള്ളത്. അതിനാൽ തന്നെ പേരു പറഞ്ഞ് മത്സരിപ്പിക്കാൻ കഴിയില്ലെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അടൂര്‍ പ്രകാശ് വ്യക്തമാക്കി.

കോന്നിയിൽ വീണ്ടും മത്സരിക്കുമോ?

പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ കോന്നിയിൽ വീണ്ടും മത്സരരംഗത്തിറങ്ങുമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. പാർട്ടി പറഞ്ഞാൽ മത്സരരംഗത്തുണ്ടാകും. എംപിമാർ മത്സരിക്കേണ്ട എന്നാണ് പാർട്ടി തീരുമാനമെങ്കിൽ അനുസരിക്കും. കോന്നിയിൽ മത്സരിക്കണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഒരു താൽപ്പര്യം ഈ നിമിഷം വരെ മനസിലില്ല. ഇക്കാര്യം ആരോടും പറയുകയോ ആവശ്യപ്പെടുകയോ ഇല്ല. നിരവധി പേർ മത്സരരംഗത്തിറങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ വിജയസാധ്യത നിലനിർത്തിക്കൊണ്ടുള്ള സ്ഥാനാർഥിയെ കണ്ടെത്തണം എന്നാണ് തൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

റോബിൻ പീറ്ററെ പിന്തുണയ്‌ക്കുമോ?

മണ്ഡലത്തിൽ റോബിൻ പീറ്ററിന് മികച്ച ജനപിന്തുണയുണ്ടെങ്കിലും പേര് പറഞ്ഞ് പരിഗണിപ്പിക്കാൻ കഴിയില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഇക്കര്യങ്ങൾ പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതും വിലയിരുത്തേണ്ടതും. ജനപ്രതിനിധി എന്ന നിലയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. റോബിൻ പീറ്റർ മത്സരരംഗത്തിറങ്ങിയാൽ ജാതിപരമായ വോട്ടുകൾ നഷ്‌ടമാകുമെന്ന കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന പ്രചാരണങ്ങളെ അടൂർ പ്രകാശ് തള്ളിക്കളഞ്ഞു. ജാതിയും മതവും പറഞ്ഞ് വേർതിരിവിലേക്ക് കൊണ്ടു പോകാമെന്ന് ആരെങ്കിലും മനസിൽ കാണുന്നുണ്ടെങ്കിൽ അത് ഈ പാർട്ടിയെ നശിപ്പിക്കാൻ വേണ്ടി ആരെങ്കിലുമെടുത്ത തീരുമാനം ആകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത്തവണ കോന്നിയിൽ ആർക്കാകും സാധ്യത?

എംപിമാർ നിയസഭാ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് വേണ്ടെന്ന കെപിസിസി തീരുമാനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ കോന്നിയിൽ പുതിയ സ്ഥാനാർഥിയെ യുഡിഎഫിന് കണ്ടത്തേണ്ടിവരും. അങ്ങനെയെങ്കിൽ റോബിൻ പീറ്ററിനാകും സാധ്യത കൂടുതൽ. നിലവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാണ് അദ്ദേഹം. 2016 തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അപ്രതീക്ഷിതമായിട്ടാണ് അടൂർ പ്രകാശിനെ തന്നെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. 72800 വോട്ടുകൾ സ്വന്തമാക്കി അടൂർ പ്രകാശ് വിജയിച്ചപ്പോൾ സിപിഎം സ്ഥാനാർഥി ഡി അശോക് കുമാറിന് 52052 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. കോൺഗ്രസ് അനുകൂല വോട്ടുകൾ ധാരാളമുള്ള കോന്നി എസ്എൻഡിപ്പിക്ക് സ്വാധീനമുള്ള മേഖലയാണ്. ഈ സാഹചര്യങ്ങൾ നേട്ടമാകുമെന്നാണ് കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും വിലയിരുത്തൽ.


ചിത്രത്തിന് കടപ്പാട്: Adoor prakash / Facebook

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്