ആപ്പ്ജില്ല

ശബരിമല സ്ത്രീപ്രവേശനം: പ്രക്ഷോഭം ശക്തമാക്കാൻ എഎച്ച്പി

സര്‍ക്കാര്‍ അനുകൂലനിലപാടെടുത്തില്ലെങ്കിൽ സംസ്ഥാനം സ്തംഭിപ്പിക്കും

Samayam Malayalam 5 Oct 2018, 4:28 pm
കൊച്ചി: ശബരിമല സ്ത്രീപ്രവേശനം തടയാൻ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കിൽ സംസ്ഥാനത്തെ ഒരു സംവിധാനവും പ്രവര്‍ത്തിക്കാത്ത രീതിയിൽ പ്രക്ഷോഭം നടത്തുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്. സുപ്രീം കോടതി വിധിയെ മാനിക്കുന്നു, എന്നാൽ ശബരിമല വിഷയത്തിലെ കോടതി വിധി അംഗീകരിക്കില്ലെന്നും വിധിയെ നിയമപരമായും അല്ലാതെയും നേരിടുമെന്നും എഎച്ച്പി നാഷണൽ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വിശ്വാസത്തെ അപമാനിച്ച് ശബരിമലയിൽ എത്തുന്നവര്‍ ആരായാലും അവരെ വഴിയിൽ തടയുമെന്നും വനിതാപോലീസുകാര്‍ ശബരിമലയിൽ പ്രവേശിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Samayam Malayalam അഡ്വ. പ്രതീഷ് വിശ്വനാഥ് പത്രസമ്മേളനത്തിൽ സംസാരിക്കുന്നു
അഡ്വ. പ്രതീഷ് വിശ്വനാഥ് പത്രസമ്മേളനത്തിൽ സംസാരിക്കുന്നു


കേരളത്തിൽ ഇന്ന് ഹിന്ദുക്കള്‍ മുഗള്‍ഭരണകാലത്ത് അനുഭവിച്ചതിലും കൂടുതൽ അപമാനം അനുഭവിക്കുന്നുണ്ടെന്നും കേരള സര്‍ക്കാര്‍ ഔറംഗസീബിനെപ്പോലെയാണ് ഹിന്ദുക്കളോട് പെരുമാറുന്നതെന്നും പ്രതീഷ് വിശ്വനാഥ് പറഞ്ഞു. ബിജെപിയും കോൺഗ്രസും ഉള്‍പ്പെടെ ഒരു രാഷ്ട്രീയകക്ഷികള്‍ക്കും ഈ വിഷയത്തിൽ പ്രതിബന്ധതയില്ല. എഎച്ച്പിയും മറ്റ് ഹിന്ദുസംഘടനകളും അയ്യപ്പഭക്തരും ആറു ദിവസത്തിലധികമായി നടത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് സര്‍ക്കാര്‍ വിഷയത്തിൽ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ സ്വാഭിമാനം സംരക്ഷിക്കാനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനൻസിലൂടെ നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനാല് ദിവസത്തിനകം സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കിൽ സംസ്ഥാനത്തെ ഒരു സംവിധാനവും പ്രവര്‍ത്തിക്കാത്ത രീതിയിലുള്ള പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എഎച്ച്പി മുന്നറിയിപ്പ് നടത്തി. അനിശ്ചിതകാല ഹര്‍ത്താൽ ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികള്‍ക്കാണ് പദ്ധതിയിടുന്നത്. ഏഴാം തീയതി എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധവും നാമജപഘോഷയാത്രയും സംഘടിപ്പിക്കും. രാഷ്ട്രപതിയ്ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നല്‍കാൻ ഒപ്പു ശേഖരണം നടത്തും. പ്രതിഷേധം നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും

സംസ്ഥാന സര്‍ക്കാര്‍ 10 ദിവസത്തിനകം വിഷയത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ അഞ്ച് ലക്ഷം അയ്യപ്പഭക്തരെ സംഘടിപ്പിച്ച് പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേയ്ക്ക് പ്രതിഷേധമാര്‍ച്ച നടത്തും. ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ ശരണംവിളികളോടെയായിരിക്കും ശബരിമല രക്ഷായാത്ര. പ്രതിഷേധമാര്‍ച്ചിന് ഒരു സംഘടനയുടെയും ബാനര്‍ ഉണ്ടാകില്ലെന്നും പ്രതീഷ് വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.

പന്തളം കൊട്ടാരം, ബിഡിജെഎസ്, അയ്യപ്പ സേവാസംഘം തുടങ്ങിയവരുമായി വിഷയം ചര്‍ച്ച ചെയ്തുവരികയാണ്. എന്നാൽ ഭാരതീയ വിചാരകേന്ദ്രം ഉള്‍പ്പെടെ വിഷയത്തിൽ എതിര്‍ശബ്ദം ഉന്നയിക്കുന്ന ഹിന്ദു സംഘടനകളുമായി സംസാരിക്കാൻ നിലവിൽ സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്