ആപ്പ്ജില്ല

'ചോദ്യം ചെയ്തപ്പോൾ സഹോദരിയാണെന്ന് പറഞ്ഞു; കുഞ്ഞിനെ ദത്തുനൽകിയത് അനുപമയുടെ ഇഷ്ടപ്രകാരം'; ആരോപണവുമായി അജിത്തിന്റെ ആദ്യ ഭാര്യ

'കമ്മിറ്റിയിൽ ഇരുവരും ഒന്നിച്ചിരിക്കുന്നതു കാണുമ്പോൾ ചോദിക്കാറുണ്ടായിരുന്നു. അജിത്ത് മാനസികമായി പീഡിപ്പിച്ചു. ഒരുപാട് സഹിച്ചു...'

Samayam Malayalam 23 Oct 2021, 4:22 pm
തിരുവനന്തപുരം: കുട്ടിക്കായി സമരം ചെയ്യുന്ന അനുമപയ്ക്കെതിരെ അജിത്തിന്റെ ആദ്യ ഭാര്യ നാസിയ രംഗത്ത്. പ്രസവിച്ച ശേഷം കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അനുപമയുടെ അറിവോടെയാണെന്ന് നാസിയ ആരോപിച്ചു. അനുപമ നൽകിയ സമ്മതപത്രം താൻ വായിച്ചു നോക്കിയെന്നും അനുപമയുടെ അച്ഛൻ ആവശ്യപ്പെട്ടതു പ്രകാരം വിവാഹമോചനം നൽകില്ലെന്ന് പറയാൻ അനുപമയുടെ വീട്ടിൽ പോയിരുന്നുവെന്നും നാസിയ മാധ്യമങ്ങളോട് പറഞ്ഞു.
Samayam Malayalam ajith first wife nasiya against anupama
'ചോദ്യം ചെയ്തപ്പോൾ സഹോദരിയാണെന്ന് പറഞ്ഞു; കുഞ്ഞിനെ ദത്തുനൽകിയത് അനുപമയുടെ ഇഷ്ടപ്രകാരം'; ആരോപണവുമായി അജിത്തിന്റെ ആദ്യ ഭാര്യ


​'ഭർത്താവായിരിക്കെ അടുത്തു'

തന്റെ ഭർത്താവായിരിക്കെയാണ് അനുപമയുമായി അജിത്ത് ബന്ധം തുടങ്ങിയത്. അജിത്ത് എന്റെ ഡാൻസ് മാസ്റ്റർ ആയിരുന്നു. വിട്ടുകാരുടെ സമ്മതം ഇല്ലാതെയായിരുന്നു വിവാഹം. അവർ തമ്മിലുള്ള ബന്ധം കാരണം വീട്ടിൽ കിടക്കാൻ കഴിഞ്ഞിരുന്നില്ല. അടുത്ത വീട്ടിലാണ് കിടന്നിരുന്നത്. അജിത്ത് മാനസികമായി പീഡിപ്പിച്ചു. ഒരുപാട് സഹിച്ചു. എന്റെ വീട്ടിൽ വിളിച്ച് എന്നെ വിളിച്ചുകൊണ്ടുപോകാൻ അജിത്ത് പറഞ്ഞു- നാസിയ പറഞ്ഞു.

​വിവാഹമോചനം

ഏറെ ഭീഷണിപ്പെടുത്തിയാണ് വിവാഹ മോചനം നേടിയത്. 2011 ലായിരുന്നു തങ്ങളുടെ വിവാഹമെന്നും 2021 ജനുവരിയിലാണ് വിവാഹ മോചനം നേടിയതെന്നും നാസിയ പറഞ്ഞു. തന്നെ സഹായിക്കാൻ ഇപ്പോൾ ആരുമില്ല. അലഞ്ഞുതിരിഞ്ഞ് നടക്കുകയാണ്. പാർട്ടി സഹായിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും അപ്പോഴാണ് വിവാഹ മോചനം നൽകിയതെന്നും നാസിയ വ്യക്തമാക്കി.

​കാര്യങ്ങൾ അറിഞ്ഞിരുന്നു

അനുപമ മൂന്ന് മാസം ഗർഭിണിയായിരിക്കെത്തന്നെ കാര്യങ്ങൾ അറിഞ്ഞിരുന്നു. അന്ന് അനുപമയും അജിത്തും ഒന്നിച്ചാണ് താമസിച്ചിരുന്നത്. അജിത്തും അനുപമയും നിയപ്രകാരം വിവാഹിതരായിട്ടില്ലെന്നും നാസിയ വ്യക്തമാക്കി. കുഞ്ഞിനെ ദത്തു നൽകാൻ അനുപമ ഒപ്പിട്ടു നൽകുമ്പോൾ പൂർണ്ണ ബോധവതിയായിരുന്നു. അനുപമയുടെ സമ്മതപ്രകാരമാണ് കുഞ്ഞിനെ ദത്തു നൽകിയതെന്നും നാസിയ ആരോപിച്ചു.

​'സഹോദരിയെപ്പോലെ'

മേഖലാ കമ്മിറ്റിയിൽ രണ്ട് വർഷം മുമ്പ് അനുപമ അംഗമായതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. കമ്മിറ്റിയിൽ ഇരുവരും ഒന്നിച്ചിരിക്കുന്നതു കാണുമ്പോൾ ചോദിക്കാറുണ്ടായിരുന്നു. ഒരു തവണ കമ്മിറ്റി കഴിഞ്ഞയുടനെ താൻ ഇറങ്ങിപ്പോയി. അന്ന് അജിത്ത് തന്റെ മേൽ കുറ്റം ആരോപിക്കുകയായിരുന്നു. അനുപമ തനിക്ക് സഹോദരിയെപ്പോലെ ആണെന്നാണ് അജിത്ത് പറഞ്ഞതെന്നും അനുപമ ആരോപിച്ചു.

​അന്വേഷണം

കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ വ്യക്തമാക്കി. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അവർ വ്യക്തമാക്കി. അനുപമയുടെ അച്ഛനും അമ്മയും അടക്കം ആറ് പ്രതികളെ പോലീസ് ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. കുഞ്ഞിന്റെ ദത്തുവിവരം തേടി അഡോപ്ഷൻ ഏജൻസിക്ക് പോലീസ് കത്തു നൽകിയിട്ടുണ്ട്. കുഞ്ഞിനെ കൈമാറിയതായി പറയപ്പെടുന്ന 2020 ഒക്ടോബർ മാസത്തെ വിവരങ്ങൾ തേടിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്