ആപ്പ്ജില്ല

ജന്മനാ ശരീരത്തിലുള്ള മറുക് ദുരിതമായി; സൂചനയായത് വലത്തേ തോളിലെ വേദന; മലയാളികൾക്ക് ആത്മവിശ്വാസത്തിൻ്റെ പ്രതിരൂപം; രോഗത്തോടു പടവെട്ടി, പ്രഭുലാൽ ഇനിയില്ല

വലത്തേ തോളിലുള്ള മുഴയിൽ കാൻസർ രൂപപ്പെട്ടതിനെ തുടർന്ന് ചികിത്സ നടത്തി വരുന്നതിനിടെയാണ് ഹരിപ്പാട് സ്വദേസിയായ പ്രഭുലാൽ പ്രസന്നൻ മരിച്ചത്.

Authored byകാർത്തിക് കെ കെ | Samayam Malayalam 5 Oct 2022, 11:30 am
കൊച്ചി: ജീവിതത്തിലെ വലിയ പ്രതിസന്ധികളെ നിറപുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും നേരിട്ട പ്രഭുലാൽ പ്രസന്നൻ ഒടുവിൽ വിട വാങ്ങി. തോളിലെ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞ് വിദഗ്ദ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു പ്രഭുലാലിൻ്റെ മരണം. ജന്മനാ ശരീരത്തിലുണ്ടായിരുന്ന മുഴ പ്രഭുലാലിനൊപ്പം വളരുകയും അത് ഒടുവിൽ ജീവൻ തന്നെ കവ‍ര്‍ന്നെടുക്കുന്ന രോഗമായി പരിണമിക്കുകയുമായിരുന്നു.
Samayam Malayalam alappuzha native prabhulal prasannan who gave confidence to millions no more
ജന്മനാ ശരീരത്തിലുള്ള മറുക് ദുരിതമായി; സൂചനയായത് വലത്തേ തോളിലെ വേദന; മലയാളികൾക്ക് ആത്മവിശ്വാസത്തിൻ്റെ പ്രതിരൂപം; രോഗത്തോടു പടവെട്ടി, പ്രഭുലാൽ ഇനിയില്ല



​ആത്മവിശ്വാസത്തിൻ്റെ ആൾരൂപം

സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളും വീഡിയോകളുമായിരുന്നു ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ പ്രഭുലാലിനെ മലയാളികൾക്ക് പ്രിയങ്കരനാക്കിയത്. മുഖത്ത് ഒരു വശം മുഴുവനായി പടര്‍ന്ന മുഴ ജീവിതം ദുഷ്കരമാക്കിയെങ്കിലും ചിത്രങ്ങള്‍ക്ക് പ്രഭുലാൽ ചിരിച്ചു കൊണ്ട് പോസ് ചെയ്തു. സ്വന്തം ശരീരത്തെപ്പറ്റി അപക‍ര്‍ഷതയുള്ളവര്‍ക്കെല്ലാം മാതൃകയായിരുന്നു പ്രഭുലാൽ. പ്രഭാഷകൻ എന്ന നിലയിലും പേരെടുത്ത പ്രഭുലാൽ ജീവിതത്തിൽ തളര്‍ന്നു പോയവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും പകര്‍ന്നു. എന്നാൽ അപ്രതീക്ഷിതമായായിരുന്നു രോഗം പ്രഭുലാലിനെ തേടിയെത്തിയത്.

​ജന്മനാ ഉണ്ടായ മറുക്

ജനിച്ചപ്പോൾ തന്നെ തൻ്റെ ശരീരത്തിൽ ഉണ്ടായിരുന്ന മറുക് പിൽക്കാലത്ത് വളരുകയായിരുന്നു എന്ന് പ്രഭുലാൽ മെയ് മാസത്തിൽ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. "എൻ്റെ ശരീരത്തില്‍ കാണപ്പെട്ട വലിയ മറുക് എൻ്റെ മാതാപിതാക്കള്‍ക്ക് ജീവിതത്തില്‍ തന്നെ ഏറ്റവും വലിയ പ്രതിസന്ധി പലപ്പോഴും സൃഷ്ടിച്ചു." ഈ മറുക് മുഖത്തേയ്ക്കും ശരീരത്തേയ്ക്കും വള‍ർന്നതോടെ കുടുംബത്തിൻ്റെ ദുരിതവും വർധിച്ചു. ഇത് പൂർണമായും നീക്കാനുള്ള ചികിത്സകളും വിജയമായിരുന്നില്ല. ഇച്ഛാശക്തിയും മനോധൈര്യവും കൊണ്ടാണ് ഇതുവരെ എത്തിയതെന്നും ഇതിനിടയിലാണ് അപ്രതീക്ഷിതമായി കുടുംബത്തെ തേടി അടുത്ത ദുരിതം എത്തിയതെന്നും പ്രഭുലാൽ പറഞ്ഞു. ഹൃദ്രോഗിയായ അച്ഛൻ്റെ ദിവസവരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപ ചെലവാകുമെന്നും സുമനസ്സുകളുടെ സഹായം വേണമെന്നും പ്രഭുലാൽ മെയ് മാസത്തിൽ ആവശ്യപ്പെട്ടിരുന്നു.

​അസഹനീയ വേദന

കഴിഞ്ഞ മാർച്ച് മാസത്തിൽ വലത്തേ തോളിലെ മുഴ പഴുത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു കാൻസർ കണ്ടെത്തിയത്. അസഹനീയമായ വേദന മൂലമാണ് താൻ ചികിത്സ തേടിയെത്തിയത് എന്നാണ് പ്രഭുലാൽ വിവരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയനായെങ്കിലും മുഴ വീണ്ടും പുറത്തേയ്ക്ക് വളരുകയായിരുന്നു. ഇതിനിടയിൽ വലത്തേ കൈയ്യുടെ സ്വാധീനവും കുറഞ്ഞു. മറ്റ് ആശുപത്രികളെ സമീപിച്ചെങ്കിലും രോഗത്തിന് ചികിത്സയില്ലെന്നായിരുന്നു പ്രതികരണം. തുടർന്ന് കോഴിക്കോട് എംവിആർ കാൻസർ സെൻ്ററിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് മലിഗ്നൻ്റ് മൈലോമ എന്ന കാൻസർ വകഭേദം കണ്ടെത്തിയത്. ഡോ. നാരായണൻ കുട്ടി വാര്യർ, ഡോ. ദിലീപ് ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ ബയോപ്സി, പെറ്റ് സ്കാൻ, മോളിക്യൂലാർ ടെസ്റ്റ് എന്നിവ നടത്തി കാൻസർ രോഗം സ്ഥിരീകരിക്കുകയായിരുന്നു. വലതുകൈകളിലെ ഞരമ്പുകളെയും രോഗം ബാധിച്ചിട്ടുണ്ടെന്നും കൈകൾക്ക് ചലനശേഷി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പ്രഭുലാൽ വ്യക്തമാക്കിയിരുന്നു. ത്വക്കിനെ ബാധിച്ച കാൻസറിൻ്റെ ആറു മാസത്തെ ചികിത്സയ്ക്കായി 35 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നും പ്രഭുലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ താരമായ പ്രഭുലാലിൻ്റെ അഭ്യർഥന അന്ന് വലിയ വാർത്തയാകുകയും ചെയ്തിരുന്നു.

​ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവം

സോഷ്യൽ മീഡിയ പ്രശസ്തനാക്കിയ പ്രഭുലാൽ പല ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കളിയായിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ച കാര്യവും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ചിത്രകാരൻ, ഗായകൻ എന്നീ നിലകളിലും പ്രഭുലാൽ ശോഭിച്ചു. പ്രഭുലാലിന് അനുശോചനങ്ങളുമായി സിനിമാ, സാമൂഹ്യ രംഗത്തെ പലരും രംഗത്തെത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്