ആപ്പ്ജില്ല

"കാർ തടഞ്ഞു നിർത്തി തല ഉള്ളിലേയ്ക്കിട്ട് ചുമച്ചു": പൂന്തുറയിൽ ഡോക്ടർക്ക് നേരിട്ടത്

പൂന്തുറയിൽ സ്രവപരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ സംഘത്തിന് നേരിടേണ്ടി വന്നത് ഭീതിപ്പെടുത്തുന്ന അനുഭവമാണ്.

Samayam Malayalam 11 Jul 2020, 1:28 pm
തിരുവനന്തപുരം: പൂന്തുറയിലെ കണ്ടെയ്ൻമെൻ്റ് സോണിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത് ഭീതിപ്പെടുത്തുന്ന അനുഭവങ്ങള്‍. സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് എത്തിയ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ കാര്‍ തടഞ്ഞു നിര്‍ത്തിയ സംഘം മാസ്ക് മാറ്റി തല കാറിനുള്ളിലേയ്ക്കിട്ട് ചുമച്ചെന്നാണ് ആരോപണം.
Samayam Malayalam ഡോക്ടർക്ക് നേരിട്ടത് പേടിപ്പിക്കുന്ന അനുഭവം
ഡോക്ടർക്ക് നേരിട്ടത് പേടിപ്പിക്കുന്ന അനുഭവം


പിപിഎ കിറ്റുകളും എൻ95 മാസ്കുകളും ഉള്‍പ്പെടെ ധരിച്ച് പരിശോധനയ്ക്കായി തയ്യാറാകാനാണ് 25കാരിയായ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് എത്തിയത്. ഇവര്‍ എത്തുമ്പോള്‍ സ്ഥലത്ത് പ്രതിഷേധപ്രകടനങ്ങള്‍ ഒന്നു നടക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ആരോഗ്യകേന്ദ്രത്തിൻ്റെ ഗെയ്റ്റ് തുറക്കാനായി കാത്തിരിക്കവേയായിരുന്നു അപ്രതീക്ഷിതമായി അൻപതോളം പേര്‍ അടങ്ങുന്ന സംഘം കാര്‍ വളഞ്ഞത്. കാറിൽ ഒരു ടെക്നീഷ്യനും രണ്ട് സ്റ്റാഫ് നഴ്സുമാരും ഒപ്പമുണ്ടായിരുന്നു.

Also Read: ദൃശ്യങ്ങളിൽ സത്യമുണ്ട്, ദുബെയുടെ നെഞ്ചിൽ എങ്ങനെ വെടിയേറ്റു? പോലീസ് 'സ്‌ക്രിപ്‌റ്റിലെ 5 പിഴവുകൾ'

രോഷത്തോടെ കാര്‍ വളഞ്ഞ ജനക്കൂട്ടം തങ്ങളെ ചീത്ത വിളിക്കുന്നുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. "എന്തുവന്നാലും കാറിൻ്റെ ഗ്ലാസ് താഴ്ത്തരുതെന്നാണ് ഞാൻ ഡ്രൈവറോടു പറഞ്ഞത്. എന്നാൽ ആളുകള്‍ കാറിൻ്റെ വാതിലിൽ ശക്തിയായി അടിക്കുന്നുണ്ടായിരുന്നു." ഡോക്ടര്‍ ഒരു ദേശീയമാധ്യമത്തോടു പറഞ്ഞു. ഒടുവിൽ ആളുകളോടു കാര്യം പറഞ്ഞ് കാര്‍ മുന്നോട്ടെടുക്കാമെന്ന ധാരണയിൽ ഡ്രൈവര്‍ ഗ്ലാസ് താഴ്ത്തുകയായിരുന്നു. ഉടൻ തന്നെ ഒരാള്‍ തല ഉള്ളിലേയ്ക്കിട്ട് ചുമച്ചു. ഞങ്ങള്‍ക്ക് കൊവിഡ് ഉണ്ടെങ്കിൽ നിങ്ങള്‍ക്കും വരണമെന്നായിരുന്നു അയാള്‍ പറഞ്ഞതെന്ന് ഡോക്ടര്‍ പറയുന്നു. സംഭവത്തിനു പിന്നാലെ നാല് ആരോഗ്യപ്രവര്‍ത്തകരെയും ഡ്രൈവറെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഏഴു ദിവസത്തിനു ശേഷം പരിശോധിച്ച് കൊവിഡ് ഇല്ലെന്നു ഉറപ്പാക്കിയാൽ മാത്രമേ ഇവര്‍ക്ക് ജോലിയിൽ കയറാൻ സാധിക്കൂ.

Also Read: ഒറ്റദിവസം ഏറ്റവും ഉയര്‍ന്നത്; 27,114 പുതിയ കൊവിഡ് രോഗികള്‍, 519 മരണം

വാഹനത്തിലുണ്ടായിരുന്ന ഒരു നഴ്സ് പേടിച്ചു നിലവിളിച്ചതായും വളരെ കഷ്ടപ്പെട്ടാണ് അവിടെ നിന്നു രക്ഷപെട്ടതെന്നും ഡോക്ടര്‍ പറയുന്നു. ഈ നഴ്സിന് ഒരു വയസ്സുള്ള ഒരു കുഞ്ഞുണ്ടെന്നും ഡോക്ടര‍് പറഞ്ഞു.

സംഭവത്തിനു ശേഷം ആരോഗ്യമന്ത്രി കെ കെ ശൈലജയും ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസയും അടക്കമുള്ളവര്‍ തന്നെ ബന്ധപ്പെട്ടെന്നും പിന്തുണ അറിയിച്ചെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. സംഭവത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ പ്രതിഷേധം അറിയിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഹീനമായ പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്