ആപ്പ്ജില്ല

പാർട്ടി ആവശ്യപ്പെട്ടാൽ രാജിയെന്ന് പി കെ ശ്യാമള

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് കൊറ്റാളി സ്വദേശി സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്. നേരത്തെ നാല് നഗരസഭാ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു

Samayam Malayalam 22 Jun 2019, 1:43 pm
കണ്ണൂര്‍: പ്രവാസി വ്യവസായി ആത്മഹത്യ സംഭവത്തിൽ പാ‍ര്‍ട്ടി ആവശ്യപ്പെട്ടാൽ രാജിവയ്‍ക്കുമെന്ന് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സൺ പി കെ ശ്യാമള. കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൽ പികെ ശ്യാമള രാജിസന്നദ്ധത അറിയിച്ചെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ രാജിസന്നദ്ധത വാർത്ത പി കെ ശ്യാമള തള്ളി.
Samayam Malayalam P K Shyamala


അതേസമയം സംഭവത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നൽകുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ പറഞ്ഞു. ഇന്ന് വൈകിട്ട് ധര്‍മ്മശാലയിൽ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മറുപടി നൽകുമെന്നാണ് പി ജയരാജൻ വ്യക്തമാക്കുന്നത്. ഇന്നലെ നഗരസഭാ ചെയര്‍പേഴ്സണെ പിന്തുണച്ചും ഉദ്യോഗസ്ഥരെ പഴിചാരിയും ജയരാജൻ രംഗത്തെത്തിയിരുന്നു.

പ്രവാസിയുടെ ആത്മഹത്യയിൽ ഇടപെട്ട് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. സംഭവം ഏറെ ആശങ്കയുളവാക്കുന്നതാണ്. സാജന്റെ മരണത്തിൽ സർക്കാർ അന്വേഷണം നടത്തണം. എന്ത് കൊണ്ടാണ് ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചത്, ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും താത്പര്യം ഉണ്ടോ,രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യങ്ങൾ ഹൈക്കോടതി പരിശോധിക്കും. അടുത്ത മാസം 15 നകം വിഷയത്തിൽ സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.

നേരത്തെ നാല് നഗരസഭാ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. നഗരസഭാ സെക്രട്ടറി കെ. എം ഗിരീഷ്, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ കെ. കലേഷ്, ഓവര്‍സിയര്‍മാരായ ടി.എ അഗസ്റ്റിന്‍, ബി. സുധീര്‍ എന്നിവരെ സസ്‌പെൻഡ് ചെയ്തതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനാണ് അറിയിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് കൊറ്റാളി സ്വദേശി സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്. 20 വര്‍ഷത്തോളം നൈജീരിയയില്‍ ബിസിനസ് ചെയ്തശേഷം പതിനഞ്ച് കോടി രൂപ ചെലവഴിച്ചാണ് സാജൻ ആന്തൂരില്‍ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെൻ്റർ എന്ന ഓഡിറ്റോറിയം നിര്‍മ്മിച്ചത്. ഓഡിറ്റോറിത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കാന്‍ നഗരസഭയെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ നല്‍കി നാല് മാസമായിട്ടും അനുമതി ലഭിക്കാത്തതുകൊണ്ടുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം. ടൗണ്‍ പ്ലാനിഗ് ഓഫീസർ അനുമതി നൽകിയിട്ടും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണാണ് ഇത് തടഞ്ഞതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്