'സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനം തന്നെ'
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ഉയകക്ഷി ചർച്ചകൾ മുന്നണിയിൽ പുരോഗമിക്കുകയാണ്. രണ്ടാംഘട്ട ചർച്ചകൾ എകെജി സെന്‍ററിൽ നടക്കുകയാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. മുന്നണിയിലെ രണ്ടാമത്തെ വലിയകക്ഷിയായ സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനം തന്നെ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും സിപിഐയ്ക്ക് തന്നെയാകും.
കേരളാ കോൺഗ്രസിന് രണ്ട് സ്ഥാനമില്ലെങ്കിൽ പ്രധാന വകുപ്പ്?
അഞ്ച് എംഎൽഎമാരുള്ള കേരളാ കോൺഗ്രസ് എം രണ്ട് മന്ത്രിസ്ഥാനത്തിനായിരുന്നു അവകാശവാദം ഉന്നയിച്ചത്. എന്നാൽ നിലവിൽ ഒരു മന്ത്രിസ്ഥാനം മാത്രം കൊടുക്കാനാണ് ധാരണയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് പുറമെ ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയും നൽകിയേക്കുമെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട്. രണ്ട് മന്ത്രിസ്ഥാനം ഇല്ലെങ്കിൽ സുപ്രധാന വകുപ്പുകളിൽ ഒന്ന് വേണമെന്ന നിലപാട് കേരളാ കോൺഗ്രസ് മുന്നോട്ട് വച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം തങ്ങളുടെ വകുപ്പുകൾ വിട്ടുകൊടുക്കാൻ സിപിഐ തയ്യാറായേക്കില്ല. അങ്ങനെ വന്നാൽ സിപിഎമ്മിന്‍റെ കൈയ്യിലുള്ള പ്രധാന വകുപ്പുകളിൽ ഒന്നാകും വിട്ട് നൽകുക. അതേസമയം മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾക്ക് ശേഷമാകും വകുപ്പുകൾ സംബന്ധിച്ച് വിശദമായ ചർച്ചകളിലേക്ക് കടക്കുക.
സിപിഎം 12, ജെഡിഎസിനും എൻസിപിയ്ക്കും ഓരോ മന്ത്രിമാർ
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 21 അംഗങ്ങളാകും പുതിയ മന്ത്രിസഭയിൽ ഉണ്ടാവുക. പുതിയ കക്ഷികൾക്ക് പ്രാതിനിധ്യം നൽകുന്നതിന്‍റെ ഭാഗമായി സിപിഎം മന്ത്രിമാരുടെ എണ്ണം കുറക്കുകയാണെങ്കിൽ പ്രധാന കക്ഷിയുടെ മന്ത്രിമാർ 12 ആയി മാറും. സ്പീക്കറും സിപിഎമ്മിൽ നിന്ന് തന്നെയാകും. രണ്ട് വീതം എംഎൽഎമാരുള്ള എൻസിപി, ജനതാദൾ എസ് എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനവും ഉറപ്പാണ്. ജനതാദളിലും എൻസിപിയിലും മന്ത്രിയാരാകണമെന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.
ഈ രണ്ട് ഏകാംഗ പാർട്ടികൾക്ക് പ്രാതിനിധ്യം ഉണ്ടായേക്കില്ല
ദൾ പാർട്ടികളെ രണ്ടായി കണ്ട് മന്ത്രിസ്ഥാനം നൽകാനാകില്ലെന്ന നിലപാട് സിപിഎം സ്വീകരിച്ചതോടെ എൽജെഡിയ്ക്ക് ഇത്തവണ മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടായേക്കില്ലെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. മൂന്നിടത്ത് മത്സരിച്ച ലോക്താന്ത്രിക് ജനതാദളിന് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. കൂത്തുപറമ്പിൽ മുൻ മന്ത്രി കെപി മോഹനനാണ് തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി. ഇതിന് പുറമെ കോൺഗ്രസ് എസ് പ്രതിനിധിയും മുൻ മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനും ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.
ആന്‍റണി രാജുവിനും ഐഎൻഎല്ലിനും രണ്ടരക്കൊല്ലം വീതം?
ജനാധിപത്യ കേരളാ കോൺഗ്രസ് പ്രതിനിധി ആന്‍റണി രാജുവിനും ഐഎൻഎല്ലിനും രണ്ടരക്കൊല്ലം വീതം മന്ത്രിസ്ഥാനം നൽകിയേക്കുമെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ആന്‍റണി രാജുവിന് ഫുൾ ടേം നൽകാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും, ഐഎൻഎല്ലുമായി ചേർന്ന് രണ്ടരക്കൊല്ലം എന്നതിലേക്ക് മാറ്റാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് റിപ്പോർട്ട്. കോഴിക്കോട് സൗത്തിൽ നിന്നുള്ള അഹമ്മദ് ദേവര്‍കോവിലാണ് ഐഎൻഎൽ അംഗം.
മന്ത്രിസ്ഥാനം ഉറപ്പിച്ച് ഗണേഷ് കുമാർ?
കേരളാ കോൺഗ്രസ് ബി പ്രതിനിധിയും പത്തനാപുരം അംഗവുമായ കെബി ഗണേഷ് കുമർ മന്ത്രിസ്ഥാനം ഉറപ്പാണെന്ന നിലയിലാണ് കാര്യങ്ങളെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഏകാംഗ കക്ഷിയാണെങ്കിലും ഫുൾ ടേം മന്ത്രിസ്ഥാനമാകും ഗണേഷ് കുമാറിന് ലഭിക്കുക. കഴിഞ്ഞതവണയും ഇടതു എംഎൽഎയായി സഭയിലുണ്ടായ വ്യക്തിയാണ് ഗണേഷ്. മുൻ മന്ത്രി കൂടിയാണ് ഗണേഷ് കുമാർ