ആരോപണ നിഴൽ മറികടയ്ക്കാൻ സംസ്ഥാന സർക്കാർ
കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാരിനരികിലേക്ക് എത്തുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് പ്രതിപക്ഷത്തെ നേതാക്കൾ വിവിധ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടുന്നത്. നയതന്ത്രബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ അറസ്റ്റും, കെടി ജലീലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതുമെല്ലാം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ അറസ്റ്റിലാകുന്നത്. പിന്നാലെ പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെയും അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
തെരഞ്ഞെടുപ്പ് അടുക്കവേ പ്രതിരോധത്തിലായി UDF
അഴിമതിക്കെതിരെ ഒരു വോട്ട് എന്നതായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉയർത്തിയ മുദ്രാവാക്യം. മഞ്ചേശ്വരത്ത് ലീഗ് എംഎൽഎ എംസി കമറുദ്ദീൻ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായപ്പോൾ അത് ബിസിനസ് തകർച്ച മത്രമാണെന്നാണ് പാർട്ടി നേതൃത്വം പറഞ്ഞത്. എന്നാൽ കോടികൾ നഷ്ടപ്പെട്ടതായുള്ള നൂറിലധികം പരാതികളാണ് ജനപ്രതിനിധിക്കെതിരെ രജിസ്റ്റർ ചെയ്തത്. തൊട്ടുപിന്നാലെ പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി അറസ്റ്റിലായതോടെ അഴിമതിക്കെതിരെ വോട്ടെന്ന മുദ്രാവാക്യത്തെ തന്നെ പരിഹസിച്ച് ഇടതുപക്ഷം രംഗത്തെത്തുകയും ചെയ്തു.
Also Read : ബിജെപിയിലെ പ്രശ്ന പരിഹാരം: കേരളത്തിൽ നിന്ന് വീണ്ടുമൊരു കേന്ദ്ര മന്ത്രി? പുനഃസംഘടനയിൽ സാധ്യത ആർക്ക്
കെഎം ഷാജിക്കെതിരെ അന്വേഷണം
കമറുദ്ദീനും ഇബ്രാഹിംകുഞ്ഞിനും പിന്നാലെ വിവാദത്തിലകപ്പെട്ട ലീഗ് നേതാവാണ് അഴിക്കോട് എംഎൽഎ കെഎം ഷാജി. അഴീക്കോട് സ്കൂൾ പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളിലായി മണിക്കൂറുകളോളം നേരമായിരുന്നു ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഇഡിയുടെ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ കെഎം ഷാജി പത്ത് ദിവസത്തിനകം വീണ്ടും ചില രേഖകളുമായി ഹാജരാകണമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
സോളാർ കേസിൽ അന്വേഷണം പുരോഗമിക്കുന്നു
അഴിമതി തട്ടിപ്പ് കേസുകളിൽ അന്വേഷണം മുന്നോട്ട് പോകവെ അടുത്തതായി ആരാകും പിടിയിലാകുക എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിലുൾപ്പെടെ നടക്കുന്നത്. സോളാർ കേസ് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ അന്വേഷണം വിവിധ തലങ്ങളിൽ പുരോഗമിക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ സമരപരമ്പരകൾ നടത്തിയ ഇടതുപക്ഷം അധികാരത്തിലെത്തിയിട്ടും സോളാർ കേസിൽ നടപടിയെടുക്കിന്നില്ലെന്ന വിമർശനം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. ഇതിനിടെയാണ് എപി അനിൽകുമറിനെതിരെ പരാതിക്കാരി മൊഴി നൽകിയെന്ന വാർത്തയും പുറത്ത് വരുന്നത്.
അനിൽകുമാറിനെതിരെ തെളിവെടുപ്പ്
മുന്‍മന്ത്രി എപി അനില്‍കുമാറിനെതിരെ ലൈംഗിക പീഡന പരാതിയില്‍ ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത് ഈ മാസം ആദ്യമാണ്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു തെളിവെടുപ്പ്. കൊച്ചിയിലെ മെറേഡിയന്‍ ഹോട്ടലില്‍ എത്തിയായിരുന്നു കൊല്ലം ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരിയായും അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം എത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണവിവരങ്ങള്‍ കൈമാറിയെന്നും പരാതിക്കാരി അന്ന് പ്രതികരിച്ചിരുന്നു.
പ്രതിപ്പട്ടികയിൽ ബിജെപി ദേശീയ ഉപാധ്യക്ഷനും
സോളാർ കേസ് വിവാദം കത്തുന്നതിനിടെ പുറത്തുവന്ന ലൈംഗിക പീഡന പരാതിയിൽ അന്നത്തെ കോൺഗ്രസ് എംഎൽഎയും ഇന്നത്തെ ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടിയും ആരോപണവിധേയനാണ്. അബ്ദുള്ളക്കുട്ടിക്കെതിരെ യുഡിഎഫ് ഭരണ കാലത്ത് തന്നെ പീഡന പരാതിയിൽ കേസെടുത്തിരുന്നു. പരാതി രജിസ്റ്റർ ചെയ്തിട്ട് നാളുകളേറെയായ കേസിൽ തുടർനടപടികളുണ്ടാവുകയാണെങ്കിൽ ദേശീയ തലത്തില്‍ ബിജെപിയ്ക്കും ഇത് തിരിച്ചടിയാകും. കോൺഗ്രസ് മുസ്ലീം ലീഗ് നേതാക്കൾക്ക് പുറമെ അബ്ദുള്ളക്കുട്ടിയും അന്വേഷണ വഴിയിലാണെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ 'അടുത്തത് ആര്?' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പരാമർശവുമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ നടപടി
രാഷ്ട്രീയ നേതാക്കൾക്കെതിരെ അഴിമതിക്കേസുകളിലും മറ്റ് പരാതികളിലും സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെങ്കിൽ അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവെ ആർക്കൊക്കെ 'കുരുക്ക് മുറുകമെന്ന്' കണ്ടറിയേണ്ടതുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറിയും രാജ്യസഭ എംപിയും ആയ കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയും പീഡന പരാതിയുണ്ട്. 2018ലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, എപി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്.