ആപ്പ്ജില്ല

'കിട്ടുന്നതു നഷ്ടം മാത്രം' :കേരളത്തിൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തുന്നു

ഒരു സംഘടനയും സമരം പ്രഖ്യാപിച്ചിട്ടില്ലെന്നും സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കി സര്‍വീസ് നടത്താനില്ലെന്നുമാണ് ബസുടമകള്‍ പറയുന്നത്.

Samayam Malayalam 6 Jun 2020, 2:58 pm
കൊച്ചി: ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി നിരത്തിലിറങ്ങിയ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നു. തിങ്കളാഴ്ചയോടെ സംസ്ഥാനത്തെ ഒട്ടുമിക്ക റൂട്ടുകളിലും ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചേക്കുമെന്നും എന്നാൽ ഇത് ബസ് സമരമല്ലെന്നും ബസുടമകള്‍ സമയം മലയാളത്തോടു പ്രതികരിച്ചു. നഷ്ടം സഹിച്ച് സര്‍വീസ് നടത്താൻ സാധിക്കാത്തതുകൊണ്ടാണ് സര്‍വീസ് അവസാനിപ്പിക്കുന്നതെന്നാണ് ബസുടമകളുടെ പ്രതികരണം.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്കു പുറമെ കൂട്ടിയ ബസ് ചാര്‍ജ് കുറച്ചതാണ് സ്വകാര്യ ബസ് സര്‍വീസിന് തിരിച്ചടിയായതെന്നാണ് കെഎംടിസി പ്രസിഡൻ്റ് രാജുവിൻ്റെ പ്രതികരണം. ഒരു സംഘടനയും സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ല. സര്‍വീസ് നടത്താൻ മുതലാകാത്തതുകൊണ്ടാണ് അവസാനിപ്പിക്കുന്നത്. ചുരുങ്ങിയത് 12 രൂപയായി വര്‍ധിപ്പിച്ച മിനിമം ചാര്‍ജ് സര്‍ക്കാരിന് അതേപടി നിലനിര്‍ത്തുകയെങ്കിലും ചെയ്യാമായിരുന്നു. അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആയിരത്തിൽ താഴെ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയോടെ കെഎംടിസിയുടെ കീഴിൽ കൊച്ചി നഗരത്തിൽ സര്‍വീസ് നടത്തുന്ന ബസുകള്‍ ഓട്ടം നിര്‍ത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: മൺസൂൺ കനത്തു; സംസ്ഥാനത്ത് 5 ജില്ലകളിൽ യെല്ലോ അല‍ര്‍ട്ട്

നിലവിൽ കൊച്ചി നഗരത്തിൽ നാൽപതോളം ബസുകൾ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നാണ് ബസുടമകള്‍ പറയുന്നത്. നഷ്ടം സഹിച്ച് ബസ് സര്‍വീസുകള്‍ നടത്തേണ്ടതില്ലെന്ന് വെള്ളിയാഴ്ച കോഴിക്കോട് ചേര്‍ന്ന ജില്ലാതല യോഗത്തിൽ ബസുടമകള്‍ തീരുമാനിച്ചിരുന്നു. 21 മുതലായിരുന്നു ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. എന്നാൽ നിയന്ത്രണങ്ങള്‍ ഉള്ളതിനാൽ ഭൂരിഭാഗം ബസുകളും സര്‍വീസ് തുടങ്ങിയിരുന്നില്ല. ആദ്യഘട്ടത്തിൽ ഒരു സീറ്റിൽ ഒരു യാത്രക്കാരനുമായി 12 രൂപ മിനിമം ടിക്കറ്റുമായായിരുന്നു സര്‍വീസ് നടത്താൻ അനുമതി. എന്നാൽ എല്ലാ സീറ്റുകളിലും ആളുകളെ കയറ്റാൻ അനുമതി നൽകിയതോടെ കൂട്ടിയ ബസ് ചാര്‍ജും പിൻവലിച്ചു. ഇതോടെ പ്രതിദിനം വലിയ നഷ്ടം വരുന്നുണ്ടെന്നാണ് ബസുടമകള്‍ വാദിക്കുന്നത്.


യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ജീവനക്കാര്‍ക്ക് ശമ്പളം നൽകാൻ പോലും സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസുടമകള്‍ സര്‍വീസ് നിര്‍ത്തിയത്. സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കി സര്‍വീസ് നടത്തുന്നതിലും ഭേദം സര്‍വീസ് അവസാനിപ്പിക്കുന്നതാണെന്നാണ് ബസുടമകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്