പാലക്കാട്: കാറിടിച്ച് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിയിൽ ഇറക്കിവിട്ടു. കാറിന്റെ ടയർ പഞ്ചറാണെന്ന് പറഞ്ഞായിരുന്നു യുവാക്കൾ കുട്ടിയെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടത്. സമയത്ത് ചികിത്സകിട്ടാത്തതിനെത്തുടർന്ന് കുട്ടി മരിക്കുകയും ചെയ്തു.
മറ്റൊരു വാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ വൈകിയതിനെത്തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. പാലക്കാട് ചിറ്റൂരില്‍ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകന് സുജിത് (12) ആണു മരിച്ചത്.
Also Read: പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം; സംസ്ഥാനത്ത് ഹർത്താൽ
ഇടിച്ച വണ്ടിയുടെ ഡ്രൈവര്‍ തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ ശേഷം ഇറക്കിവിട്ടതെന്നാണ് റിപ്പോർട്ടുകൾ. കാറുടമയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നുമാണ് റിപ്പോർട്ട്. മലപ്പുറം രജിസ്ട്രേഷൻ വാഹനമാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്നലെ വൈകിട്ടു നാലരയോടെ കൈതക്കുഴിക്ക് സമീപമായിരുന്നു സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിനെ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്നായിരുന്നു ഇതേ കാറിൽ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കയറ്റിയത്.