തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വകാര്യ ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം. വ്യാഴാഴ് ഉച്ചയ്ക്കായിരുന്നു സംഭവം. കാട്ടാക്കട അഭിരാമി ബാര്‍ ഹോട്ടലിന് നേരെയാണ് ആക്രമണം നടന്നത്. അഞ്ചംഗം സംഘമാണ് ഹോട്ടലിന് നേരെ ആക്രമണം നടത്തിയത്.
ഹോട്ടലിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാറില്‍ മദ്യപിക്കാനെത്തിയ യുവാവ് അമിതമായി മദ്യപിക്കുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. ഇയാള്‍ വീണ്ടും മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ വിസമ്മതിച്ചു. ഇതില്‍ പ്രകോപിതനായ യുവാവ് ബാറില്‍ നിന്നും പുറത്തിറങ്ങി ഫോണിലൂടെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു.
Also Read: കണ്ണൂരിലെയും തൃശൂരിലെയും കൊറോണ കേസുകൾ; രോഗം സ്ഥിരീകരിച്ചവർ സഞ്ചരിച്ചത് ഇവിടെയൊക്കെ
ഉടന്‍ തന്നെ നാല് യുവാക്കള്‍ സംഭവ സ്ഥലത്തേയ്ക്ക് എത്തുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുകയായിരുന്നു. വാളും കത്തിയും അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ സംഘം ഹോട്ടലിന് മുമ്പില്‍ സ്ഥാപിച്ചിരുന്ന വലിയ ഗ്ലാസ് ഡോറുകളും റിസപ്ഷനിലെ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും നശിപ്പിക്കുകയായിരുന്നു. ഹോട്ടലിന് മുമ്പിലെ ബോര്‍ഡുകളും ലൈറ്റുകളും ഫിഷ് ടാങ്കും ഇവര്‍ നശിപ്പിച്ചു.
ആക്രമണം തടയാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. അരമണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസ് അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലീസ് അറിയിച്ചു.