ആശുപത്രിയിലെത്താൻ റോഡില്ല; അട്ടപ്പാടിയിൽ ചികിത്സ കിട്ടാതെ വയോധിക മരിച്ചു
മൂച്ചിക്കടവ് സ്വദേശികൾക്ക് ആശുപത്രിയിലെത്താനോ മറ്റ് സ്ഥലങ്ങളിലേക്ക് പോകാനോ സൗകര്യമില്ലാത്ത അവസ്ഥയാണ്. താത്‌കാലിക തൂക്കുപാലത്തിലൂടെയാണ് പ്രദേശവാസികൾ ഇപ്പോൾ സഞ്ചരിക്കുന്നത്.
Samayam Malayalam 24 Jan 2020, 11:02 am
അഗളി: അട്ടപ്പാടിയിൽ വയോധിക ചികിത്സ കിട്ടാതെ മരിച്ചു. മൂച്ചിക്കടവ് സ്വദേശി വേലാത്താൾ (90) ആണ് ചികിത്സ കിട്ടാതെ മരിച്ചത്. വേലാത്താളിന്റെ വീട്ടിലേക്കു വാഹനം എത്താൻ സൗകര്യമുണ്ടായിരുന്നില്ല. ശിരുവാണിപ്പുഴ കടന്ന് വേണം വേലാത്താളിന്റെ വീട്ടിലേക്ക് ചെല്ലാൻ. എന്നാൽ, പുഴ കടക്കാൻ പാലവും ഗതാഗത സൗകര്യവും ഉണ്ടായിരുന്നില്ല. വേലാത്താളിന്റെ മൃതദേഹം പുഴയിലൂടെ ചുമന്ന് അക്കരെയെത്തിച്ചാണ് നെല്ലിപ്പതിയിലുള്ള ശ്‌മശാനത്തിൽ എത്തിച്ചത്.
അഗളി- ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂച്ചിക്കടവ് പാലം കഴിഞ്ഞ ഓഗസ്റ്റിൽ ഉണ്ടായ മഴയിൽ തകർന്നു പോയിരുന്നു. പാലത്തിന്റെ കൈവരികളും പ്രവേശനപാതയും പൂർണമായും തകർന്നിരുന്നു. ശിരുവാണിപ്പുഴയിൽ കനത്തമഴയെ തുടർന്ന് ക്രമാതീതമായി വെള്ളമുയർന്നാണ് പാലം തകർന്നത്.
Also Read: കാട്ടാക്കടയിൽ മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെസിബികൊണ്ട് അടിച്ചുകൊന്നു
പ്രദേശവാസികൾ താത്‌കാലികമായി നിർമിച്ച തൂക്കുപാലത്തിലൂടെയാണ് പുഴ കടന്നിരുന്നത്. മൂച്ചിക്കടവിലേക്ക് അഞ്ച് കിലോമീറ്ററോളം ചുറ്റി ചിറ്റൂർ-കോട്ടമല വഴിയാണ് വാഹനം എത്തിയിരുന്നത്. കോട്ടമല റോഡിൽ കോൺക്രീറ്റ് പണി നടക്കുന്നതിനാൽ വാഹന ഗതാഗതം പൂർണമായി നിലച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി വേലാത്താളിന് വയ്യാതായതോടെ അഗളി ആശുപത്രിയിൽ നിന്ന് ഡോക്ടർ എത്തിയെങ്കിലും മൂച്ചിക്കടവിലേക്ക് എത്താൻ സാധിക്കാതെ തിരികെ പോയി.