ആപ്പ്ജില്ല

നവോഥാന മൂല്യങ്ങൾ തകർക്കാൻ ആരെയും സമ്മതിക്കില്ല: മുഖ്യമന്ത്രി

ശബരിമലയിലെ അക്രമങ്ങൾ നിയന്ത്രിക്കാൻ പൊലീസിന് പൂർണ അധികാരമെന്ന് മുഖ്യമന്ത്രി

Samayam Malayalam 23 Nov 2018, 5:41 pm
തിരുവനന്തപുരം: ശബരിമലയിലെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് പൂർണ അധികാരമുണ്ടെന്ന് മുഖ്യമന്ത്രി. യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നാണ് കോടതി നിർദേശം. കോടതിയുടെ പരാമർശങ്ങൾ സർക്കാരിനെതിരെയുള്ള വിമർശനമായി ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ അങ്ങനെ വാർത്ത കൊടുക്കുന്ന രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് പോലീസും എജിയും പറഞ്ഞ കാര്യങ്ങൾ ഹൈക്കോടതി വിശ്വാസത്തിലെടുത്തു.
Samayam Malayalam pinarayi vijayan


സന്നിധാനത്ത് ശരണം വിളി ആരും തടഞ്ഞിട്ടില്ല. സമാധാനപരമായ ദർശനവും ഭക്തരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരവും പോലീസ് ഉറപ്പാക്കും. ഒറ്റക്കോ കൂട്ടമായോ ഭക്തർക്ക് ശബരിമലയിൽ എത്താം. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ കോടതി പൊലീസിന് പൂർണ അധികാരം നൽകിയിട്ടുണ്ട്. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണന്റെ ശബരിമല ദർശന സമയത്ത് പോലീസ് സ്വീകരിച്ച നടപടിയെ മുഖ്യമന്ത്രി അനുകൂലിച്ചു. എസ്‌പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് മര്യാദയോടെയാണ് സംസാരിച്ചത്. മന്ത്രിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുക മാത്രമാണ് യതീഷ് ചന്ദ്ര ചെയ്തതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശബരിമലയിൽ കാണിക്കയിടരുതെന്ന പ്രചാരണം നടവരവിനെ ദോഷമായി ബാധിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌തുത്യർഹമായ സേവനമാണ് പോലീസ് ശബരിമലയിൽ കാഴ്‌ച വെക്കുന്നത്. ശരിയായ ദിശയിലാണ് പോലീസിന്റെ പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി വിലയിരുത്തി. ശബരിമല വിഷയം ചർച്ച ചെയ്യാനായി വിളിച്ചു ചേർത്തിട്ടുള്ള നവോഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിൽ പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കേരളത്തിന്റെ നവോഥാന മൂല്യങ്ങൾ തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്