ആപ്പ്ജില്ല

'ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, സത്യപ്രതിജ്ഞാ മാമാങ്കം വേണോ?' തുറന്ന കത്തുമായി പിസി ജോർജ്

രോഗവ്യാപനം ചെറുക്കുന്നതിൻ്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വിവാഹത്തിനു മരണാനന്തര ചടങ്ങിനും പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമാക്കണമെന്ന ആവശ്യം.

Samayam Malayalam 16 May 2021, 2:33 pm
തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞ വിപുലമായ ചടങ്ങുകളോടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തുമായി പിസി ജോര്‍ജ്. കൊവിഡ് 19 നിയന്ത്രണങ്ങളുടെയും ലോക്ക് ഡൗണിൻ്റെയും സാഹചര്യത്തിൽ സര്‍ക്കാര്‍ മാതൃക കാണിക്കണമെന്നും പരമാവധി ചെറിയ പരിപാടിയാക്കി സത്യപ്രതിജ്ഞ നടത്തണമെന്നും സോഷ്യൽ മീഡിയ വഴി ആവശ്യം ശക്തമായതിനു പിന്നാലെയാണ് പിസി ജോര്‍ജും സമാനമായ ആവശ്യവുമായി രംഗത്തെത്തുന്നത്.
Samayam Malayalam avoid big ceremony for swearing in demand pc george to kerala cm pinarayi vijayan on facebook post
'ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, സത്യപ്രതിജ്ഞാ മാമാങ്കം വേണോ?' തുറന്ന കത്തുമായി പിസി ജോർജ്



സത്യപ്രതിജ്ഞയ്ക്ക് വലിയ ഒരുക്കങ്ങള്‍

മെയ് 20നാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കുന്ന വേദിയിൽ സാമൂഹിക അകലം പാലിച്ച് എണ്ണൂറ് പേര്‍ക്കു വരെയുളള ഇരിപ്പിടങ്ങള്‍ തയ്യാറാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായില്ല. ലോക്ക് ഡൗൺ സാഹചര്യത്തിൽ വിവാഹച്ചടങ്ങുകള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ക്കു മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിൽ വലിയ പരിപാടിയായി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്ന് മാതൃകാപരമല്ലെന്ന് ഇടതുപക്ഷ അനുകൂല ഫേസ്ബുക്ക് പ്രൊഫൈലുകള്‍ പോലും ചൂണ്ടിക്കാണിക്കുകയായിരുന്നു.

പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് 19 സാഹചര്യത്തിൽ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് സത്യപ്രതിജ്ഞ നടത്തുന്നതിനെപ്പറ്റി ശനിയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പരമാവധി ചെറിയ പരിപാടിയായിരിക്കും നടത്തുകയെന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കുമെന്നും അത്യാവശ്യം വേണ്ട ആളുകള്‍ മാത്രമേ പങ്കെടുക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ചടങ്ങിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യം അടുത്ത ദിവസം തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

​പിസി ജോര്‍ജിൻ്റെ കത്ത്

അതേസമയം, കൊവിഡ് സാഹചര്യത്തിൽ പരമാവധി ആളുകളുടെ എണ്ണം കുറച്ച് ലളിതമായി ചടങ്ങ് നടത്തണമെന്നാണ് പൂഞ്ഞാര്‍ മുൻ എംഎൽഎ പിസി ജോര്‍ജ് വ്യക്തമാക്കുന്നത്. കൊവിഡ് മഹാമാരി കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സത്യപ്രതിജ്ഞാ മാമാങ്കം വേണോയെന്ന് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പരമാവധി ലളിതമായി പരിപാടി നടത്തണമെന്നാണ് തന്‍റെ അഭിപ്രായമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. പ്രതിസന്ധിഘട്ടത്തിൽ സര്‍ക്കാര്‍ ഉടൻ അധികാരമേൽക്കേണ്ടത് അത്യാവശ്യമാണെന്നും എന്നാൽ നാട് മുഴുവൻ അടച്ചിട്ടിരിക്കുന്ന അവസരത്തിൽ പരമാവധി മുൻകരുതലുകള്‍ സ്വീകരിച്ചായിരിക്കണം പരിപാടി നടത്തേണ്ടതെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. വോട്ടെണ്ണൽ ദിനത്തിൽ ചെയ്തതു പോലെ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആര്‍ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ സര്‍ക്കാരിന് ജനങ്ങള്‍ക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യതയുണ്ടെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ആളുകളുടെ എണ്ണം കുറയ്ക്കുമെന്നു റിപ്പോര്‍ട്ടുകള്‍

അതേസമയം, കൊവിഡ് 19 പ്രത്യേക സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം മുഖ്യമന്ത്രി തന്നെ നേരിട്ട് സ്ഥിരീകരിക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനനന്തപുരം അടക്കമുള്ള നാലു ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ് നടപടി.

തൊഴില്‍ രഹിതരായി ആയിരങ്ങള്‍.... തകര്‍ന്നടിഞ്ഞ് വയനാട്ടിലെ ടൂറിസം മേഖല

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്