ആപ്പ്ജില്ല

വയലിനിസ്റ്റ് ബാലഭാസ്‍കറിന്‍റെ നില മാറ്റമില്ലാതെ തുടരുന്നു

ബാലഭാസ്‌കർ കണ്ണ് തുറന്നതായും ആരോഗ്യനിലയിൽ മാറ്റമുള്ളതായും ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു

Samayam Malayalam 27 Sept 2018, 8:48 am
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാലഭാസ്‌കറിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ ചൊവ്വാഴ്‌ചയാണ് അപകടത്തിൽപ്പെട്ടത്. ബാലഭാസ്‌കറിന് പ്രാർത്ഥനയുമായി നൂറു കണക്കിന് ജനങ്ങളാണ് ആശുപത്രി പരിസരത്ത് തടിച്ചു കൂടിയിരിക്കുന്നത്. രണ്ടു വയസുകാരിയായ മകൾ തേജസ്വിനി അപകടത്തിൽ മരിച്ചിരുന്നു.
Samayam Malayalam balabhaskar and family


അതേ സമയം, ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിക്ക് ബോധം തെളിഞ്ഞു. ഇന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റാനാണ് സാധ്യത. ലക്ഷ്മിയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അതിതീവ്രപരിചരണ വിഭാഗത്തിലാണ് ബാലഭാസ്‌കർ ഇപ്പോൾ കഴിയുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വെന്റിലേറ്ററിൽ തന്നെ തുടരുകയാണെന്ന് അനന്തപുരി ആശുപത്രി പിആർഒ വ്യക്തമാക്കി. ഇന്നലെ വെന്റിലേറ്റർ മാറ്റിയപ്പോൾ ബാലഭാസ്‌കർ കണ്ണ് തുറന്നതായും സംസാരിച്ചതായും സുഹൃത്തുക്കൾ അറിയിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ ശ്വാസകോശത്തിനും സുഷുമ്‌നാനാഡിക്കും പരിക്കുണ്ട്. കഴുത്തിലെ കശേരുക്കൾക്ക് ഉണ്ടായ ക്ഷതം പരിഹരിക്കാനാണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയത്. ഇപ്പോഴത്തെ നിലയിൽ ബാലഭാസ്‌കറിന്റെ സുഷുമ്‌നാ നാഡിക്ക് ശസ്ത്രക്രിയ നടത്താൻ കഴിയില്ല.ബാലഭാസ്‌കറും മകളും ഭാര്യ ലക്ഷ്‌മിയും ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ മരിച്ച രണ്ടര വയസുകാരി മകൾ തേജസ്വിനി ബാലയുടെ പോസ്റ്റ്‌മോർട്ടം ഇന്നലെ നടത്തി. കുട്ടിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ചൊവ്വാഴ്‌ച പുലർച്ചയോടെയാണ് അപകടമുണ്ടായത്. എല്ലുകൾക്ക് സാരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‍മിയേയും ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ലക്ഷ്‍മിക്ക് ഉണ്ടായ ആന്തരിക രക്തസ്രാവം ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു. തൃശൂർ നിന്നും ക്ഷേത്രദർശനത്തിന് ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തിൽപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്