ആപ്പ്ജില്ല

പ്രളയം: മൊറട്ടോറിയം പ്രഖ്യാപിക്കാൻ പ്രായോഗിക ബുദ്ധിമുട്ടെന്ന് ബാങ്കുകള്‍

സംസ്ഥാനം മുഴുവനായി പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

Samayam Malayalam 31 Aug 2018, 4:49 pm
തിരുവനന്തപുരം: പ്രളയബാധിതരുടെ വായ്പയ്ക്ക് മൊറട്ടോറിയം നടപ്പാക്കാൻ പ്രായോഗികബുദ്ധിമുട്ടുണ്ടെന്ന വാദവുമായി ബാങ്കുകള്‍. സംസ്ഥാനത്തെ മുഴുവനായി മൊറട്ടോറിയം പ്രഖ്യാപിക്കാതെ മൊറട്ടോറിയം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് ബാങ്കുകള്‍ അറിയിച്ചു.
Samayam Malayalam flood house.


അതേസമയം, ബാങ്കുകളുടെ ആവശ്യം പ്രായോഗികമല്ലെന്നും പ്രശ്നം പരിഹരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമലതപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

നിലവിൽ 400 വില്ലേജുകള്‍ പ്രളയബാധിതമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. മൊറട്ടോറിയവും പലിശയിളവും ചര്‍ച്ച ചെയ്യുന്നതിനായി ബാങ്കുകളുടെ യോഗം വിളിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വില്ലേജ് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രളയബാധിതമേഖലകള്‍ പ്രഖ്യാപിക്കുന്നത്. എന്നാൽ ബാങ്കുകള്‍ സംസ്ഥാന അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനമേഖല തിരിച്ചിരിക്കുന്നതെന്നും വില്ലേജ് അടിസ്ഥാനത്തിൽ വായ്പകള്‍ക്ക് മൊറട്ടോറിയം നല്‍കുന്നതിൽ ശാഖകള്‍ക്ക് പ്രായോഗികബുദ്ധിമുട്ടുണ്ടെന്നുമാണ് ബാങ്കുകളുടെ വാദം. കൂടാതെ വായ്പയുടെ ഈട് പ്രളയബാധിതമേഖലയിലാണെങ്കിലും പ്രളയം ബാധിക്കാത്ത വില്ലേജിലെ ശാഖയിൽ നിന്നുള്ള വായ്പയ്ക്ക് മൊറട്ടോറിയം നല്‍കാനാവില്ലെന്നും ബാങ്കുകള്‍ ചൂണ്ടിക്കാട്ടി.

മുൻപ് തമിഴ്നാട്ടിൽ നടപ്പാക്കിയതുപോലെ സംസ്ഥാനം മുഴുവനായി പ്രളയബാധിതമായി പ്രഖ്യാപിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നാണ് ബാങ്കുകള്‍ മുന്നോട്ടു വെയ്ക്കുന്ന ആശയം. അതേസമയം, നേരത്തെ ഇതുസംബന്ധിച്ച ചര്‍ച്ചയിൽ ബാങ്കുകള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നില്ല.

സാങ്കേതികപ്രശ്നത്തിന്‍റെ പേരിൽ ആശങ്ക വേണ്ടെന്നും ബാങ്കേഴ്സ് സമിതിയുമായി സംസാരിക്കാൻ ചീഫ് സെക്രട്ടരി ടോം ജോസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയബാധിതമേഖലകളിൽ വിദ്യാഭ്യാസവായ്പയ്ക്ക് ആറുമാസവും മറ്റു വായ്പകള്‍ക്ക് ഒരു വര്‍ഷവുമാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്