ആപ്പ്ജില്ല

ബെവ്കോ ആപ്പിനായി ഇനിയും കാത്തിരിക്കണം; പുറത്തിറങ്ങുക പുതിയ പേരിലെന്ന് സൂചന

ആപ്പിന്‍റെ പേര് നേരത്തേ തന്നെ പുറത്ത് വന്നത് പ്രശ്നങ്ങളുണ്ടാക്കും എന്നതിനാല്‍ പുതിയ പേരിലാകും ബെവ്കോ ആപ്പ് പുറത്തിങ്ങുക എന്നാണ് സൂചന

Samayam Malayalam 22 May 2020, 7:06 pm
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ സര്‍ക്കാരിന്‍റെ പ്രധാന വരുമാന സ്രോതസ്സായ മദ്യവില്‍പ്പന നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇനി പെട്ടെന്ന് മദ്യവില്‍പ്പന ശാലകള്‍ തുറന്നാല്‍ വലിയ സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഓൺലൈൻ വഴി ക്യൂ നിയന്ത്രിച്ച് കൊണ്ടുള്ള മദ്യവിൽപ്പനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ആലോചന ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി പുതിയ ആപ്പ് നിര്‍മ്മിച്ച് അതുവഴി വിര്‍ച്വല്‍ ക്യൂ മാതൃകയില്‍ മദ്യം വില്‍ക്കാനാണ് നീക്കം. അതേസമയം ആപ്പ് ഇതുവരെ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങളാണ് പ്രതിപക്ഷം അടക്കം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. അതേസമയം തിങ്കളാഴ്ചയോടെ ആപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയാക്കാൻ കഴിയുമെന്നാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്.
Samayam Malayalam beverages corporation kerala liquor selling app will not be ready soon
ബെവ്കോ ആപ്പിനായി ഇനിയും കാത്തിരിക്കണം; പുറത്തിറങ്ങുക പുതിയ പേരിലെന്ന് സൂചന



​ആപ്പ് ഉടനെന്ന് മുഖ്യമന്ത്രി

മദ്യം ഉപയോഗിക്കുന്നവരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബെവ്കോ ആപ്പ് പക്ഷേ ഈ ആഴ്ച ഉണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഇതില്‍ മൂന്നാം ഘട്ട പരിശോധനകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് വിവരം. അതേസമയം മദ്യവില്‍പ്പനയ്ക്ക് ആവശ്യമായ ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ ഉടന്‍ പ്രവര്‍ത്തനയോഗ്യമാകുമെന്ന് ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. ലോക്ക് ഡൗണിന് പിന്നാലെ നേരത്തേ ഉണ്ടായിരുന്ന തരത്തില്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കാനാവില്ല. അതിനാലാണ് ആപ്പ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

​ആപ്പിന്‍റെ പേര് മാറ്റിയേക്കും

ആപ്പിന് ബെവ് ക്യൂ എന്ന പേരാണ് സ്റ്റാർട്ടപ്പ് കമ്പനിയായ ഫെയർകോൾ ടെക്നോളജിസ് ഇട്ടിരുന്നത്. ഈ പേര് ഇതിനകം പുറത്ത് വന്നത് കമ്പനിക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ആപ്പിന് മുമ്പ് തന്നെ ഇതേ പേരിൽ മറ്റൊരു ആപ്പ് ആരെങ്കിലും പ്ലേ സ്റ്റോറിൽ അപ്‍ലോഡ് ചെയ്താൽ അത് പ്രശ്നമാകും. ഈ സാഹചര്യത്തില്‍ ആപ്പിന് പുതിയ പേര് ഇടുന്നതിനെ കുറിച്ചും കമ്പനി ആലോചിക്കുന്നുണ്ട്. ഈ പേരിൽ ആരെങ്കിലും വേറെ ആപ്പ് അപ്‍ലോഡ് ചെയ്തിട്ടുണ്ടോയെന്ന പരിശോധനയും നടക്കുന്നുണ്ട്.

​തീയതി രഹസ്യമാക്കി വെക്കും

ആപ്പ് പുറത്തിറക്കുന്ന തീയതി സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് കമ്പനിയോട് ബിവറേജസ് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പ് പുറത്തിറക്കുന്ന തീയതി മൂൻകൂട്ടി അറിഞ്ഞാൽ ക്രാഷ് ചെയ്യാനുള്ള സാധ്യതയുണ്ട്. ആപ്പിൽ നിലവില്‍ മൂന്നാംഘട്ട സുരക്ഷാ പരിശോധന പുരോഗമിക്കുകയാണ്. ഈ പരിശോധനകൾക്ക് ശേഷമേ ഗൂഗിൾ പ്ലേ സ്റ്റോറിന് സമര്‍പ്പിക്കുകയുള്ളൂ. ആപ്പ് പ്രവര്‍ത്തന യോഗ്യമാകുന്ന മുറയ്ക്ക് ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഇന്‍സ്റ്റാള്‍ ചെയ്യുമെന്നതിനാല്‍ തന്നെ ഇതിന്‍റെ ക്ഷമതാ പരിശോധനയും കർശനമായി നടത്തുകയാണ് ഇപ്പോള്‍ കമ്പനി. ഇതിന് ശേഷമായിരിക്കും മറ്റ് നടപടികള്‍.

​ആരോപണങ്ങളുമായി പ്രതിപക്ഷം

അ‌‌ഞ്ച് ലക്ഷത്തിൽ താഴെ തുകക്കാണ് ആപ്പ് ടെണ്ടർ ചെയ്തതെന്നാണ് വിവരം. എന്നാല്‍ ബെവ്കോ ആപ്പിലും അഴിമതിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതുവരെ ഒരു ആപ്പ് പോലും നിര്‍മ്മിച്ച് പരിചയമില്ലാത്ത കമ്പനിയാണ് പുതിയ ആപ്പ് നിര്‍മ്മിക്കുന്നത്. സ്വന്തക്കാരുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ആപ്പ് നിര്‍മ്മിക്കാനുള്ള കരാര്‍ നല്‍കിയതില്‍ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. നേരത്തേ സ്പ്രിമഗ്ളറില്‍ പ്രതിപക്ഷം ഉയര്‍ത്തിയ തരത്തിലുള്ള ആരോപണങ്ങളാണ് ബെവ്കോ ആപ്പിന്‍റെ കാര്യത്തിലും ഉയര്‍ത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്