ന്യൂഡൽഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബിഷപ്പിന്‍റെ ആരോഗ്യാവസ്ഥ മോശമാണെന്ന് അദ്ദേഹത്തിന്‍റെ പിആർഒ ഫാ. പീറ്റർ അറിയിച്ചു. ബിഷപ്പിന്റെ അഭിഭാഷകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Also Read: ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
തുടര്‍ച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം ഇന്നലെയാണ് കോട്ടയം സെഷന്‍സ് കോടതി റദ്ദാക്കിയത്. ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയില്‍ ആയതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു, കോടതിയില്‍ ഹാജരാകാതിരിക്കാനുള്ള കാരണമായി ഫ്രാങ്കോ മുളയ്ക്കല്‍ കഴിഞ്ഞ തവണ ബോധിപ്പിച്ചത്. എന്നാൽ ഈ പ്രദേശം തീവ്രമേഖലയായിരുന്നില്ലെന്ന രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയിൽ കഴിഞ്ഞദിവസം ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജാമ്യം റദ്ദാക്കിയത്.