സന്നിധാനം: സന്നിധാനത്ത് നാമജപപ്രതിഷേധം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ സംസ്ഥാനവ്യാപക പ്രതിഷേധവുമായി ബിജെപി. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും ബിജെപി പ്രവര്‍ത്തകര്‍ നാമജപ സമരം നടത്തി. ഞായറാഴ്ച രാത്രി പതിനൊന്നോടെ സന്നിധാനത്ത് പ്രതിഷേധിച്ച ഇരുന്നൂറിലേറെ പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നേമം, പാറശാല, നെയ്യാറ്റിന്‍കര, ആറന്മുള, ആലപ്പുഴ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ രാവിലെ അഞ്ച് മണിക്കും പ്രതിഷേധം അവസാനിച്ചിരുന്നില്ല. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കൊച്ചിയിലും കോഴിക്കോടും നിലമ്പൂരിലും തലശേരിയിലും പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിഷേധം നടത്തി. മുഖ്യമന്ത്രിയുടെ വിവിധ പരിപാടികളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിക്കുള്ള സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
സന്നിധാനത്തിലേയും മാളികപ്പുറത്തേയും പോലീസ് നിയന്ത്രണങ്ങളിൽ കുത്തിയിരുന്ന് നാമജപപ്രതിഷേധം നടത്തിയവരെ ആദ്യം പോലീസ് കസ്റ്റഡിയിലെലെടുക്കാൻ ശ്രമിച്ചിരുന്നു. നിരോധനാഞ്ജ നിലനിൽക്കുന്ന സ്ഥലത്ത് സംഘം ചേര്‍ന്ന് പ്രതിഷേധിച്ചതിനാണ് ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. പക്ഷേ മറ്റുള്ളവര്‍ എതിര്‍ത്ത് വലയം തീര്‍ത്തതിനാൽ പോലീസിന് ഇവരെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോകുന്നതിനായില്ല. ഇതോടെയാണ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയത്.