കൊച്ചി: ബിജെപി നേതൃസ്ഥാനങ്ങളിൽ വരുന്നവരുടെ പ്രായപരിധി നിശ്ചയിച്ച് ഭാരവാഹി യോഗം. ബിജെപി ജില്ലാ പ്രസിഡന്റിന് 55 വയസ് കഴിഞ്ഞവരെ ഇനി പരിഗണിക്കേണ്ടെന്നാണ് ഇന്ന് കൊച്ചിയിൽ ചേർന്ന കോർകമ്മിറ്റി യോഗത്തിൽ എടുത്ത തീരുമാനം. നേതൃസ്‌ഥാനങ്ങളിൽ വരുന്ന നേതാക്കളുടെ പ്രായപരിധിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് കോർ കമ്മിറ്റി യോഗം സൂചന നൽകുന്നത്.
ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പിൽ യോഗത്തിൽ തീരുമാനിച്ച പ്രായപരിധി കൃത്യമായി പാലിക്കണമെന്നാണ് തീരുമാനം. മണ്ഡലം പ്രസിഡന്റിന് 45 വയസാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു. നേരത്തെ 75 വയസ് കഴിഞ്ഞവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകേണ്ട എന്ന് ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു.
അതിനിടെ, ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഇന്ന് ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലും തീരുമാനിക്കാൻ കഴിഞ്ഞില്ല. കൊച്ചിയിൽ ചേര്‍ന്ന യോഗം അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യത്തിൽ തീരുമാനമാകാതെയാണ് പിരിഞ്ഞത്. ദേശീയ സംഘടന സെക്രട്ടറി ബി എൽ സന്തോഷിൻ്റെ അധ്യക്ഷതയിലാണ് ഇന്ന് കോർ കമ്മിറ്റി യോഗം ചേര്‍ന്നത്.
Also Read: കേന്ദ്രം ഉടൻ ഇടപെടും; കേരള ബിജെപിയെ ഈ മൂന്ന് പേരിൽ ആര് നയിക്കും? സമവായമാകാതെ കോർകമ്മിറ്റി യോഗം
നിലവിൽ മൂന്ന് പേരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നത്. ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ എം ടി രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകൾ ഇന്ന് നടന്ന നേതൃയോഗത്തിൽ ഉയര്‍ന്നുവെന്നാണ് വിവരം. മുൻ അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെയാണ് കേരള ബിജെപി അധ്യക്ഷ സ്ഥാനത്ത് ഒഴിവുവന്നത്. കഴിഞ്ഞ ഒന്നേകാൽ മാസമായി അധ്യക്ഷനില്ലാത്ത അവസ്ഥയിലാണ് കേരള ബിജെപി ഘടകം.
സംസ്ഥാന നേതൃത്വത്തിന് അധ്യക്ഷ സ്ഥാനത്തേക്കുള്ള നേതാവിനെ തീരുമാനിക്കാൻ സാധിക്കാതെ വന്നതോടെ ഉടൻ കേന്ദ്ര നേതൃത്വം ഇടപെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ അവസാനിപ്പിച്ചതിനുശേഷം കേരള ബിജെപി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഇടപെടാമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട്. മഹാരാഷ്ട്രയിലെ വിഷയങ്ങൾ അവസാനിച്ചതോടെ കേരള വിഷയത്തിൽ ഉടൻ കേന്ദ്ര നേതൃത്വം ഇടപെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തിൽ ആര്‍എസ്എസ് നിലപാടും നിര്‍ണായകമാകും.