തിരുവനന്തപുരം: വട്ടിയൂർക്കാവിൽ, നെട്ടയം പ്രദേശങ്ങളിൽ പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ അടിസ്ഥാനത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 15 ദിവസത്തേക്കാണ് വലിക്കേർപ്പെടുത്തിയത്.
നവംബർ മൂന്നിന് നെട്ടയം മണികണ്ഠേശ്വരത്ത് ബിജെപി-സിപിഎം സംഘർഷം ഉടലെടുത്തിരുന്നു. സംഭവത്തിൽ പോലീസുകാർക്കും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും അടക്കം നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. നവംബർ മൂന്നിന് ഡിവൈഎഫ്ഐ സ്ഥാപക ദിനത്തോടനുബന്ധിച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം.
സംഭവ ദിവസം രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ ഉയർത്തിയ പതാക നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനു പിന്നിൽ ആർഎഎസ്എസ് ആണെന്നായിരുന്നു ഡിവൈഎഫ്ഐയുടെ ആരോപണം. ഇതിൽ പരാതി നൽകാൻ പോയ ഡിവൈഎഫ്ഐ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ മണികണ്ഠേശ്വരത്തുവെച്ച് ഏറ്റുമുട്ടുകയായിരുന്നു. ഈ സംഭവത്തിൽ ആറ് പോലീസുകാർക്കും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വിനീതും ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.