ആപ്പ്ജില്ല

ശബരിമല: പോലീസ് ഇടപെടലിനെതിരെ ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

ശബരിമല യുവതീപ്രവേശനത്തിനെതിരെ ബിജെപി ഇന്നു മുതൽ സമരം സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുകയാണ്

Samayam Malayalam 3 Dec 2018, 1:49 pm
കൊച്ചി: ശബരിമലയിലെ പോലീസ് ഇടപെടലിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍. പ്രതിഷേധ സമരത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Samayam Malayalam Shobha Surendran


അതേസമയം ശബരിമല യുവതീപ്രവേശനത്തിനെതിരെ ബിജെപി ഇന്നു മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുകയാണ്. സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ ഇന്ന് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എംപി യാണ് ഉദ്ഘാടനം ചെയ്തത്.

സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ബിജെപി നടത്തി വന്നിരുന്ന സമരം അവസാനിപ്പിക്കുകയും സമരവേദി സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് മാറ്റുകയും ചെയ്തത് വിഷയത്തിൽ ബിജെപിയുടെ പിന്മാറ്റമാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ മുൻകൈയെടുത്താൽ ഒത്തുതീര്‍പ്പാക്കാമെന്ന തരത്തിൽ മുതിര്‍ന്ന നേതാവായ ഒ രാജഗോപാൽ എംഎൽഎയുടെ വാക്കുകളും ബിജെപിയെ പ്രതിരോധത്തിലാക്കി. എന്നാൽ സമരം കൂടുതൽ ശക്തമാക്കാനാണ് പദ്ധതിയെന്നാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിളളയുടെ വിശദീകരണം.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കുക, റിമാൻഡിൽ കഴിയുന്ന കെ സുരേന്ദ്രനെതിരെയുള്ള കള്ളക്കേസുകള്‍ പിൻവലിക്കുക, ഭക്തര്‍ക്ക് സൗകര്യങ്ങളൊരുക്കു, സമരക്കാര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളിൽ 15 ദിവസത്തിനകം തീരുമാനം അറിയിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് കോര്‍ കമ്മിറ്റി യോഗത്തിന്‍റെ തീരുമാനം.

കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശിച്ച കേന്ദ്രസംഘം ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ആരോപിക്കുകയും ഇക്കാര്യം ഗവര്‍ണര്‍ പി സദാശിവത്തെ അറിയിക്കുകയും ചെയ്തിരുന്നു. ബിജെപി ജനറൽ സെക്രട്ടറി സരോജ് പാണ്ഡേ, പ്രഹ്ലാദ് ജോഷി എംപി, പട്ടികജാതി മോര്‍ച്ച ദേശീയ പ്രസിഡന്‍റ് വിനോദ് ശങ്കര്‍ എംപി, നളിൻകുമാര്‍ കാട്ടീൽ എംപി എന്നിവരാണ് കേന്ദ്രനേതൃസംഘത്തിൽ ഉണ്ടായിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്