തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. ബാലഭാസ്കറിന്റെ അച്ഛന്റെ ആവശ്യപ്രകാരമായിരുന്നു സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. കഴിഞ്ഞവർഷം ഡിസംബറിലായിരുന്നു കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസാണ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്.
ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ സ്വർണക്കടത്ത് മാഫിയക്കടക്കം പങ്കുണ്ടെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം.
Also Read: Unlock 3 മാർഗരേഖ പ്രഖ്യാപിച്ചു; അടഞ്ഞ് കിടക്കുന്നതും തുറക്കുന്നതുമായ സ്ഥാപനങ്ങൾ
അമിത വേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ അപകടമായിരുന്നെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അര്‍ജുനായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. എന്നാൽ വാഹനമോടിച്ചത് ബാലഭാസ്കർ ആണെന്നാണ് അർജുൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
അപകട സമയത്ത് വാഹനമോടിച്ചത് ബാലഭാസ്കറാണെന്ന് അർജുനും ഈ സമയത്ത് ബാലഭാസ്കർ പിറകിലെ സീറ്റിലാണെന്ന് ഭാര്യ ലക്ഷ്മിയും പറഞ്ഞതോടെയായിരുന്നു വാഹനാപകടത്തിൽ ദുരൂഹതയേറിയത്. ശാസ്ത്രീയമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് വാഹനമോടിച്ചത് അർജുനാണെന്ന നിഗമനത്തിലെത്തിയത്.
Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
നേരത്തെ മുഖ്യമന്ത്രിയെ കണ്ടായിരുന്നു ബാലഭാസ്കറിന്റെ അച്ഛൻ കെസി ഉണ്ണി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സർക്കാരിൽ വിശ്വാസം ഉണ്ടെന്നും കേസിൽ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നു എന്നുമായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പറഞ്ഞത്.