രാജ്യത്തെ കൊവിഡ് കേസുകൾ
കഴിഞ്ഞ ആഴ്‌ചകളിൽ രാജ്യത്തെ ദിനം പ്രതിയുള്ള കൊവിഡ് കണക്കുകൾ കുറഞ്ഞ തോതിൽ മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കണക്കുകൾ ആശങ്ക പകരുന്നതാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 90,04,366 ആയി ഉയർന്നു. 4,43,794 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 84,28,410 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 44,807 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 1,32,162 പേർക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തു.
കേരളത്തിലേക്ക് ഉന്നതതല സംഘമെത്തുന്നു
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 90 ലക്ഷം കടന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഉന്നതതല സംഘത്തെ കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയക്കുന്നത്. കേരളം, ഡൽഹി, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ദിനം പ്രതിയുള്ള കണക്കുകൾ ഉയർന്ന തോതിലുള്ളത്. മഹാരാഷ്‌ട്രയിലും ഡൽഹിയിലും കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയർന്ന തോതിലായിരുന്നു. ഈ സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘമെത്താനുള്ള സാധ്യത കൂടുതലാണ്.
പ്രത്യേക സംഘത്തിൻ്റെ ലക്ഷ്യമെന്ത്?
ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്ന സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാകും സംഘത്തിൻ്റെ ലക്ഷ്യം. കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച ജില്ലകളിൽ സംഘം സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കും. കണ്ടെയ്‌ൻമെൻ്റ് സോണുകൾ, നിരീക്ഷണം, പരിശോധനകളുടെ എണ്ണം, ചികിത്സാ സംവിധാനങ്ങൾ എന്നീ കാര്യങ്ങളിൽ വിവരങ്ങൾ അറിയുകയും ആവശ്യമായ കൂടുതൽ സഹായങ്ങൾ നൽകുകയുമാണ് സംഘത്തിൻ്റെ സന്ദർശനത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്.
നാല് സംസ്ഥാനങ്ങളിൽ സംഘമെത്തി
കൊവിഡ് കേസുകൾ ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്‌തിരുന്ന ഹരിയാണ, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ മുൻപ് സംഘം സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുത്ത മറ്റ് സംസ്ഥാനങ്ങളിലേക്ക് സംഘം എത്തുന്നത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് മഹാരാഷ്‌ട്രയിലാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക, ആന്ധ്ര, കേരളം എന്നിവടങ്ങളിലും കൊവിഡ് കേസുകൾ ഉയർന്ന തോതിലാണ്.
കേരളത്തിലെ സാഹചര്യത്തിൽ ആശങ്കയോ?
ദിനം പ്രതിയുള്ള കൊവിഡ് കേസുകളിൽ മുൻപന്തിയിൽ നിന്ന തമിഴ്‌നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം കുറയുമ്പോൾ കേരളത്തിൽ ദിനം പ്രതിയുള്ള കണക്കുകൾ ഉയർന്ന തോതിൽ തുടരുകയാണ്. ആരോഗ്യ വകുപ്പ് ഇന്നലെ(വ്യാഴാഴ്‌ച) പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 68,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,75,320 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 3,18,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1969 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായത്.