ഒരു മാസം പിരിക്കുന്നത് 13 കോടി, പാലിയേക്കരയിൽ വീണ്ടും നിരക്ക് ഉയരും; ടോൾ ബൂത്തുകളിലൊന്ന് അടച്ചുപൂട്ടുമോ?
പാലിയേക്കരയിൽ 2022 ജൂൺ മാസം വരെ 1052.27 കോടി രൂപയാണ് ടോൾ ആയി പിരിച്ചത്. ദേശീയപാത നിർമാണത്തിനായി ചെലവിട്ടത് 721,17 കോടിരൂപ. ഒരു മാസത്തെ ശരാശരി ടോൾപിരിവ് 13 കോടി രൂപ.
പാലിയേക്കരയിൽ 2022 ജൂൺ മാസം വരെ 1052.27 കോടി രൂപയാണ് ടോൾ ആയി പിരിച്ചത്. ദേശീയപാത നിർമാണത്തിനായി ചെലവിട്ടത് 721,17 കോടിരൂപ. ഒരു മാസത്തെ ശരാശരി ടോൾപിരിവ് 13 കോടി രൂപ.
അഴിമതി ആരോപണങ്ങൾക്കിടെ
അതേസമയം, 102 കോടിയുടെ അഴിമതി നടന്നെന്ന കണ്ടത്തലിനിടെയാണ് പുതിയ നീക്കമുണ്ടായിരിക്കുന്നത്. അതിനാൽ തന്നെ പ്രതിഷേധം ഉണ്ടാകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തുകൂടെ പോകുന്ന ദേശീയ പാതയിലെ കുഴികളുടെ മോശം അവസ്ഥയിൽ ഹൈക്കോടതിയുടെ അടക്കം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെതന്നെ അങ്കമാലി - മണ്ണൂത്തി ദേശീയപാതയിൽ കുഴിയടക്കൽ തട്ടിപ്പാണെന്ന് പറഞ്ഞുകൊണ്ട് കളക്ടർമാർ അടക്കം റിപ്പോർട്ട് നൽകുകയും ചെയ്ത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഈ സാഹചര്യത്തിൽ ടോൾ നിരക്ക് ഉയർത്തുന്നതിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
വിവാദങ്ങൾ
ദേശീയപാത നിർമാണ കരാറിലെ മുഴുവൻ നിർമാണങ്ങളും ഇതുവരെ കമ്പനി പൂർത്തിയാക്കിയിട്ടില്ലെന്ന് ദേശീയ പാത അതോറിറ്റി തന്നെ സമ്മതിക്കുന്നുണ്ടെന്നാണ് അഡ്വ. ജോസഫ് ടാജെറ്റിന് ലഭിച്ച വിവരാവകാശ രേഖയെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ദേശീയ പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ചാലക്കുടി അടിപ്പാതയുടെ നിർമാണം ഇത്ര വർഷമായിട്ടും 24 ശതമാനം മാത്രമാണ് പൂർത്തിയിട്ടുള്ളത് എന്നതും വിവാദങ്ങളിൽ ആയിരിക്കുകയാണ്. ദേശീയ പാത നിർമാണത്തിൽ ത്രികക്ഷി കരാറിൽ സംസ്ഥാന സർക്കാരിന് ഇടപെടാനുള്ള അവസരം തുറക്കുന്നതാണ് ഇത്തരം കരാർ ലംഘനങ്ങൾ അതിന് പുറമെയുള്ള സിബിഐ കേസും. അതേസമയം, സംസ്ഥാന സർക്കാർ ഇത്ര വർഷമായിട്ടും ടോൾ പിരിവിൽ ഇടപെട്ടിട്ടില്ല.
പുതുക്കിയ ടോൾ നിരക്കുകൾ
ഒരു വശത്തേക്ക് മാത്രം 10 മുതൽ 65 രൂപ വരെയാണ് വർദ്ധിക്കുക. ഇതോടെ, കാറുകൾക്ക് 10 രൂപ വർദ്ധിച്ച് 90 രൂപ ആകുകയും ഒന്നിലധികം വട്ടം കടന്ന് പോകുന്നതിന് 120 മുതൽ 135 വരെ ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140 ൽനിന്ന് 160 ആയും ഉയരും. ഒന്നിലധികം യാത്രകൾക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയും ആയി ഉയരും. ബസ്, ലോറി എന്നിവയ്ക്ക് 275 എന്നത് 315 ആയി ഉയരും. ഇതിന്റെ ഒന്നിലധികം യാത്രകൾക്ക് 415 എന്നത് 475 ആയി ഉയരും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 445 എന്നത് 510 ആയി ഉയരും. ഇതിന്റെ ഒന്നിലധികം യാത്രകൾക്ക് 665 മുതൽ 765 ആയി ഉയരും.
പാലിയേക്കര പന്നിയങ്കര ടോളിൽ ഒന്ന് അടച്ചുപൂട്ടുമോ?
അതേസമയം, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന രണ്ട് ടോൾ ബൂത്തുകളിൽ ഒന്ന് അടച്ചുപൂട്ടുന്നത് കേന്ദ്ര സർക്കാർ പരിഗണനയിലുള്ള കാര്യമാണ്. ഇത് സംബന്ധിച്ച് 60 കിലോമീറ്ററിനുള്ളിൽ ഒരു ടോൾ പ്ലാസ മതിയെന്നതാണ് കേന്ദ്ര നയം എന്ന് നേരത്തെ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി വ്യക്തമാക്കിയിട്ടുണ്ട്. ഈ നയത്തിൻ്റെ അടിസ്ഥാനത്തിലാണ് പാലിയേക്കര, പന്നിയങ്കര ടോൾ ബൂത്തുകളിൽ ഒന്നിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള സാധ്യതയാണ്.