ആപ്പ്ജില്ല

'ചേക്കുട്ടി'ക്ക് ജന്മം കൊടുത്തവർ ഒത്തുചേ‍ർന്നപ്പോള്‍

പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായി ചേക്കുട്ടി എന്ന കുഞ്ഞുപാവ

Samayam Malayalam 11 Sept 2018, 4:45 pm
ഈ 'ചേക്കുട്ടി' ആൺകുട്ടി ആണോ, അതോ പെൺകുട്ടി ആണോ ? “. “ചേക്കുട്ടി നല്ല ഒന്നാന്തരം കുട്ടിയാണ്. ചേറിനെ അതിജീവിച്ച; ചേന്ദമംഗലത്തെ കുട്ടി. കേരളം തുന്നിക്കൂട്ടി കൊണ്ടിരിക്കുന്ന കുട്ടി” ജാതിയും മതവും ലിംഗവുമൊന്നുമില്ലാത്തൊരു കുട്ടി. അതേ കേരളം അതിജീവിച്ച മഹാപ്രളയത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിരെടുത്ത നല്ല ഒന്നാന്തരം പാവക്കുട്ടി.
Samayam Malayalam che


ചിത്രം: അനന്ത നന്ദ വിഷ്ണു

പ്രളയത്തെ അതിജീവിക്കാൻ പുതിയ വഴികൾ തേടി നശിച്ചെന്നു കരുതിയ വസ്തുക്കളിൽ നിന്നും പുതിയ രീതികൾ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ആളുകള്‍. പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായി ചേക്കുട്ടി എന്ന ഈ കുഞ്ഞുപാവ മാറുകയാണ്. കേരളത്തിലെ മികച്ച കൈത്തറി സംഘങ്ങളുള്ള നാടായ ചേന്ദമംഗലത്തെ വെള്ളം കയറി നശിച്ചുപോയ കൈത്തറി സാരിയിൽ നിന്നാണ് ചേക്കുട്ടിയുടെ പിറവി.
ചിത്രം: chekutty.in

ഓണത്തെ മുന്നിൽ കണ്ട് ചേന്ദമംഗലത്ത് വിവിധ ഭാഗങ്ങളിലുള്ള തറികളിൽ ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് നെയ്ത്ത് തൊഴിലാളികള്‍ നെയ്തെടുത്തത്. എന്നാൽ പ്രളയം ഈ കൈത്തറി ഗ്രാമത്തെ തകർത്തെറിഞ്ഞു. വെള്ളം കയറി വസ്ത്രങ്ങളെല്ലാം നശിച്ചു. ജീവിതത്തിന്റെ ഊടും പാവും നെയ്യാൻ കഷ്ടപ്പെട്ടവർ സ്വരുക്കൂട്ടിയ സ്വപ്നങ്ങള്‍ കൂടി പ്രളയത്തിൽ ഒലിച്ചുപോയി.

ഇവിടെയാണ് യുവതലമറയിൽ പെട്ട ഒരു സംഘം അതിജീവന മാർഗവുമായി എത്തിയത്. നശിച്ചു പോയ വസ്ത്രങ്ങൾ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി നല്ല പാവക്കുട്ടികളെ ഉണ്ടാക്കി. ഈ പാവകുട്ടികൾ ഇപ്പോൾ വിപണനത്തിന് എത്തിയിരിക്കുകയാണ്. ഈ പാവക്കുട്ടികളെ വിറ്റു കിട്ടുന്ന പണം ആ നെയ്ത്തുമേഖലയുടെ പുനരുജ്ജീവനത്തിന് ഉപയോഗിക്കാനായിവർ നൽകും.
ചിത്രം: chekutty.in


ഒരു പുതിയ കൈത്തറി സാരിക്ക് 1300 രൂപയാണ് വില. വെള്ളം കയറി ചെളിപിടിച്ച് നശിച്ച് കത്തിച്ചുകളയാൻ വച്ച സാരികളാണ് ഇവർ ക്ലോറിനേറ്റ് ചെയ്തെടുത്തത്. അങ്ങനെ 360 ചേക്കുട്ടി പാവകളെ ഒരു സാരിയിൽ നിന്നുണ്ടാക്കി. ഒരു പാവയ്ക്ക് 25 രൂപയ്ക്ക് വിലയിട്ടു. അങ്ങനെ ഒരു സാരിയിൽ നിന്ന് 9000 രൂപ വരെ ലഭിക്കുന്ന നിലയിലേക്ക് ഇവർ ഉയർത്തി. അത്തരത്തിൽ 200-ഓളം നാശം സംഭവിച്ച കൈത്തറി സാരികളാണ് ഇത്തരത്തില്‍ പാവകളാക്കാനായി ഇപ്പോള്‍ എടുത്തിരിക്കുന്നത്.

ഇതിൽ നിന്ന് 18 ലക്ഷം രൂപയോളം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിക്കുന്ന തുക നേരിട്ട് ചേന്ദമംഗലം കൈത്തറി സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് തന്നെയാണ് പോകുന്നത്. കൈത്തറിമേഖലയില്‍ ഇപ്പോള്‍ 21 ലക്ഷത്തോളം നഷ്ടമുണ്ടെന്നാണ് നിലവിൽ വന്നിരിക്കുന്ന കണക്ക്. തങ്ങളുടെ നാശം സംഭവിച്ച ഉത്പ്പന്നങ്ങള്‍ തന്നെ ഇത്തരത്തില്‍ പുതുക്കി ഉപയോഗിക്കാനാവുമ്പോള്‍ നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാനുള്ള ഊര്‍ജ്ജം അവർ ആർജ്ജിച്ചിരിക്കുകയാണെന്ന് ചേക്കുട്ടിയുടെ ഉദ്ഭവത്തിന് പിന്നുള്ള ലക്ഷ്മി മേനോൻ ഉള്‍പ്പെടെയുള്ളവർ പറയുന്നു.

ചിത്രം: അനന്ത നന്ദ വിഷ്ണു

നവകേരളത്തിന്‍റെ ഒരു പ്രതീകമായി ചേക്കുട്ടിയെ മാറ്റുകയാണ് ഇവരുടെ ഉദ്ദേശ്യം. 1924-ലുണ്ടായ പ്രളയത്തിന്‍റെ ഓര്‍മ്മയായി ഒന്നുമില്ല. എന്നാൽ 2018-ന്‍റെ പ്രളയം അതിജീവിച്ചതിന്‍റെ പ്രതീകമായി ചേക്കുട്ടിയുണ്ടാകും. തലമുറകളിലേക്ക് ഇത് കൈമാറ്റം ചെയ്യപ്പെടുമെന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ.

ചേക്കുട്ടിക്ക് പിന്നിലുള്ളവ‍ർ പനമ്പിള്ളി നഗർ നടപ്പാതയിൽ ഒത്തുകൂടിയിരുന്നു. ചേക്കുട്ടിയുടെ സൃഷ്ടിക്ക് പിന്നുലുള്ളവർ പറയുന്നത് കേള്‍ക്കാം...

ചേക്കുട്ടിയുടെ നിര്‍മ്മാണ രീതിയെ പറ്റി അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം: https://chekutty.in/making-of-chekutty/

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്