ആപ്പ്ജില്ല

കാൻസറില്ലാതെ കീമോതെറാപ്പി: ഡോക്ടർക്കും സ്വകാര്യ ലാബിനും വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്

കോട്ടയം മെഡിക്കൽ കോളേജിലെ പതോളജി വിഭാഗം ശക്തിപ്പെടുത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് ആരോഗ്യ വകുപ്പ് പരിശോധിച്ച ശേഷമായിരിക്കും ഡോക്ടർമാർക്കെതിരെയുള്ള നടപടി തീരുമാനിക്കുക.

Samayam Malayalam 26 Jun 2019, 11:53 pm
കോട്ടയം: കാൻസറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സ്വകാര്യ ലാബിനും വീഴ്ചപറ്റിയതായി റിപ്പോർട്ട്. ഡോ കെ വി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് റിപ്പോർട്ട് ആരോഗ്യ വകുപ്പിന് കൈമാറിയത്.
Samayam Malayalam rajani


ആദ്യം കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് ആഭ്യന്തര അന്വേഷണ കമ്മീഷൻ ക്ലാൻചിറ്റ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് പുറത്തുനിന്നുള്ള അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചത്. രോഗിയെ സ്വകാര്യ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത് ഡോക്ടർമാരുടെ വീഴ്ചയാണെന്നതാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.

അപൂർവം രോഗമായതിനാൽ രണ്ടാമതൊരു അഭിപ്രായത്തിനായി സർക്കാർ ലാബിലെ ഫലംകൂടി പരിശോധിക്കാമായിരുന്നും എന്നാൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കീമോ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കോട്ടയത്തെ ഡയനോവ ലാബിലെ പതോളജിസ്റ്റിന് രോഗം നിർണ്ണയിക്കുന്നതിൽ വീഴ്ചപറ്റിയെന്നും റിപ്പോർട്ടിലുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിലെ പതോളജിസ്റ്റ് വിഭാഗം ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡോ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം തെറ്റായ ചികിത്സയ്ക്ക് വിധേയമാക്കപ്പെട്ട രജനിയുടേയും മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടേയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മെഡിക്കൽ കോളേജ് ജോയിന്റ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ട് നാളെ ആരോഗ്യ വകുപ്പിന് കൈമാറും. വീഴ്ചപറ്റിയ ഡോക്ടർമാർക്കെതിരെ എന്ത് നടപടി വേണമെന്നുള്ളകാര്യത്തിൽ അതിനു ശേഷമായിരിക്കും നടപടി സ്വീകരിക്കുക.

മാർച്ച് നാലിനാണ് കടശനാട് സ്വദേശി രജനി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്നത്. മെഡിക്കൽ കോളേജ് ലാബിൽ ബയോക്സി ചെയ്യുന്നതിനൊപ്പം സ്വകാര്യ ലാബിലും ടെസ്റ്റ് ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു. സ്വകാര്യ ലാബിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കീമോ ആരംഭിച്ചത്. എന്നാൽ മെഡിക്കൽ കോളേജിന്റെ റിപ്പോർട്ടിൽ രജനിക്ക് കാൻസർ ഇല്ലെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതേത്തുടർന്നാണ് പരാതി ഉയർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്