ആപ്പ്ജില്ല

കിഫ്ബി ഓഡിറ്റ്: സര്‍ക്കാരിന്‍റെ ശ്രമം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് രമേശ് ചെന്നിത്തല

കിഫ്ബിയുടെ പ്രവര്‍ത്തനം സുതാര്യമല്ലാത്തതുകൊണ്ടാണോ ഓഡിറ്റ് അനുവദിക്കാത്തതെന്ന് ധനമന്ത്രിയോട് ചെന്നിത്തല

Samayam Malayalam 7 Sept 2019, 2:10 pm
തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്‍റെ വാദം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്‍റെ അനുവാദമില്ലാതെ സി.എ.ജി.ക്ക് ഓഡിറ്റ് നടത്താമെന്ന വാദം തെറ്റാണെന്നും ഓഡിറ്റ് നടന്നാല്‍ നിക്ഷേപകരുടെ ആത്മവിശ്വാസം കുറയുമെന്ന വാദം ബാലിശമാണെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
Samayam Malayalam chennithala aginst govt in kiifb
കിഫ്ബി ഓഡിറ്റ്: സര്‍ക്കാരിന്‍റെ ശ്രമം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് രമേശ് ചെന്നിത്തല


സര്‍ക്കാരും ധനമന്ത്രിയും ഉയര്‍ത്തുന്ന വാദങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കിഫ്ബിയിലെ തീര്‍ത്തും ദുരൂഹമായ ഇടപാടുകള്‍ സി.എ.ജി. ഓഡിറ്റ് ചെയ്താന്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഭയന്നാണ് സര്‍ക്കാര്‍ ഓഡിറ്റ് നിഷേധിക്കുന്നത്.

സി.എ.ജി. നിയമം 1971-ലെ 20(2) വകുപ്പ് പ്രകാരം കിഫ്ബിയുടെ ഫണ്ട് വിനിയോഗം ഓഡിറ്റ് ചെയ്യാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 2018 മാര്‍ച്ച് 15-നാണ് സി.എ.ജി. സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയത്. എന്നാല്‍ ഓഡിറ്റ് നടത്തിയാല്‍ നിക്ഷേപകരുടെ ആത്മവിശ്വാസം കുറയുമെന്ന വിചിത്രവാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. ഒരു സ്ഥാപനം സുതാര്യമാണെന്ന് അറിഞ്ഞാല്‍ നിക്ഷേപകരുടെ ആത്മവിശ്വാസം കുറയുന്നതെങ്ങനെയെന്നും ചെന്നിത്തല ചോദിക്കുന്നു.

ഡി.പി.സി. നിയമം 1971-ലെ 14(1) വകുപ്പ് പ്രകാരം കിഫ്ബിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ സി.എ.ജി.ക്ക് പൂര്‍ണമായ അധികാരമുണ്ടെന്നും ഇതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നുമാണ് തോമസ് ഐസക്ക് സെപ്റ്റംബര്‍ മൂന്നിന് ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

എന്നാല്‍ ഐസക്കിന്‍റെ വാദം ശരിയല്ലെന്നും അതോറിറ്റിയുടെ നിയമാവലിയനുസരിച്ച് മാത്രമേ ഓഡിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നാണ് പ്രസ്തുത വകുപ്പില്‍ പറഞ്ഞിരിക്കുന്നതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

14(1) വകുപ്പ് പ്രകാരമുള്ള സി.എ.ജി.യുടെ അധികാരം സര്‍ക്കാരിന് നിയമം വഴി പരിമിതപ്പെടുത്താമെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ ഒരു കേസില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സി.എ.ജി. ആവശ്യപ്പെട്ട 20(2) വകുപ്പ് പ്രകാരമുള്ള ഓഡിറ്റ് സര്‍ക്കാരിന്‍റെ നിയമാവലിക്ക് വിധേയമായിട്ടില്ല. സാധാരണഗതിയില്‍ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നല്‍കാത്ത സാഹചര്യത്തിലാണ് സി.എ.ജി. 20(2) പ്രകാരം ഓഡിറ്റ് ആവശ്യപ്പെടുന്നതെന്നും ചെന്നത്തല കുറിപ്പില്‍ വ്യക്തമാക്കുന്നു.

താന്‍ മസാല ബോണ്ട് സംബന്ധിച്ച് ആശങ്ക അറിയിച്ചപ്പോള്‍ ഇത് മത്തി കച്ചവടമല്ലെന്നാണ് ഐസക്ക് പറഞ്ഞത്. മത്തി കച്ചവടം സുതാര്യമാണ്, കിഫ്ബി കച്ചവടം സുതാര്യമല്ലാത്തതുകൊണ്ടായിരിക്കണം ധനമന്ത്രി അങ്ങനെ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്