ആപ്പ്ജില്ല

നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും

കനത്ത മഴയെ തുടർന്ന് ഓഗസ്റ്റ് എട്ടിനാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചിടാൻ സിയാൽ തീരുമാനിച്ചത്. റൺവേയിൽ കയറിയ വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Samayam Malayalam 11 Aug 2019, 11:11 am
കൊച്ചി:എറണാകുളം ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും. 12 മണിക്ക് വിമാനത്താവളത്തിൻ്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിയാൽ അറിയിച്ചു. രാവിലെ ഒൻപത് മണി മുതൽ ബോർഡിങ് പാസുകൾ വിതരണം ചെയ്തു തുടങ്ങി. ഇൻഡിഗോയുടെ അബുദാബി-കൊച്ചി വിമാനമാണ് ആദ്യം ഇറങ്ങുന്നത്.
Samayam Malayalam Cochin International Airport




നേരത്തെ മൂന്ന് മണിക്ക് വിമാനത്താവളം തുറക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ മഴ കുറഞ്ഞതിനെ തുടര്‍ന്ന് 12 മണിയോടെ പ്രവര്‍ത്തനം പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. നെടുമ്പാശേരിയിലെ എയര്‍ ഇന്ത്യയുടെ 12 സര്‍വീസുകള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള എയർ ഇന്ത്യ കൊച്ചി-ദുബായ് വിമാനം (IX 435) തിരുവനന്തപുരത്ത് നിന്നാണ് തിരിക്കുന്നത്. ഇത് തിരിച്ച് കൊച്ചിയിലേക്ക് പറന്നിറങ്ങും. ആഭ്യന്തര സര്‍വ്വീസുകള്‍ കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്നു നടത്താനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

റൺവേയിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് എട്ടിനാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചിടാൻ സിയാൽ തീരുമാനിച്ചത്. ആദ്യം വ്യാഴാഴ്‍ച്ച രാത്രിവരെയും പിന്നീട് ഞായറാഴ്‍ച്ച വരെയും തീയതി നീട്ടി. എയര്‍പോര്‍ട്ട് റണ്‍വേയിലും പരിസരത്തുമുള്ള വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

അതേസമയം എറണാകുളം ജില്ലയിൽ 132 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 6,849 കുടുംബങ്ങളിലെ 23,744 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. പെരിയാറിൽ ജലനിരപ്പ് കുറഞ്ഞതോടെ തീരപ്രദേശങ്ങളിലെ വെള്ളക്കെട്ട് മാറിയിട്ടുണ്ട്. കോതമംഗലം, പെരുമ്പാവൂർ, കാലടി, ഏലൂർ, മാഞ്ഞാലി എന്നീ പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങി. അതേസമയം പറവൂരിലെ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ കളക്ട്രേറ്റിൽ മന്ത്രി വി എസ് സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം നടക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്