തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിച്ചാൽ രോഗലക്ഷണമില്ലാത്തവരെ വീട്ടിൽ തന്നെ ചികിത്സിക്കാനുള്ള നടപടികൾ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്തവരെയാാകും ഇത്തരത്തിൽ ചികിത്സിക്കുകയെന്ന് അദ്ദേഹം ഇന്നത്തെ കൊവിഡ് അവലോകനയോഗത്തിനുശേഷമുള്ള വാർത്ത സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ ലക്ഷണം പ്രകടിപ്പിക്കാത്തവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സയ്ക്ക് അനുമതി നല്‍കിയതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളുമായി ഇക്കാര്യം നേരത്തെ ധാരണയിലെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര രോഗമുള്ളവരെ വെന്റിലേറ്റർ, ഐസിയു സൗകര്യത്തോട് കൂടിയ ആശുപത്രികളിലും അല്ലാത്തവരെ പ്രഥമ ചികിത്സാകേന്ദ്രമായ ഫസ്റ്റ് ലൈൻ ട്രീൻമെന്റ് സെന്ററുകളിലും പ്രവേശിപ്പിക്കണം. നിലവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രണ്ട് തരം കൊവിഡ് ആശുപത്രികളുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകൾ 299; കൊവിഡ് കേസുകൾ 11659 ആയി ഉയർന്നു
കൊവിഡ് പോസ്റ്റീവായ ചെറു രോഗലക്ഷണമുള്ളവരെ പ്രവേശിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ സംസ്ഥാനത്തുടനീളം സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് രോഗികളില്‍ ഒരേതരം രോഗലക്ഷണങ്ങളുള്ളവരെയും ഒരേ ലിംഗക്കാരെയും ഒരുമിച്ചു ഒരു ഹാളില്‍ കിടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവായി നിലവില്‍ രോഗലക്ഷണമില്ലാത്തവരെയും കൊവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് കൊണ്ടു പോകേണ്ടി വരും. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും രോഗം പകരുക വഴി സമൂഹ വ്യാപനമുണ്ടാവും. ഇതിനാലാണ് രോഗ ലക്ഷണമില്ലെങ്കിലും പോസിറ്റീവായവരെ മാറ്റിപാര്പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിച്ചാൽ രോഗലക്ഷണമില്ലാത്തവരെ വീട്ടിൽ തന്നെ ചികിത്സിക്കാനുള്ള നടപടികൾ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്ത മറ്റു രോഗികളെയും ഇത്തരത്തിൽ ചികിത്സിക്കും. ഇവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് പരിചരിച്ചാല്‍ മതിയെന്ന് വിദഗ്ധര്‍ ഉപാധികളോടെ നിര്‍ദേശിച്ചിട്ടുണ്ട്.' അദ്ദേഹം പറഞ്ഞു.
അപകടസാധ്യത വിഭാഗത്തിൽപ്പെടാത്ത രോഗലക്ഷണം ഇല്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രമുണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരാൻ അനുവദിക്കാം എന്ന് മറ്റു ചില വിദേശരാജ്യങ്ങളിലെ അനുഭവം കാണിക്കുന്നുണ്ടെന്നും, രോഗവ്യാപനം അതിശക്തമായാൽ ഈ രീതി കേരളത്തിലും വേണ്ടി വന്നേക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.