ആപ്പ്ജില്ല

ബാർ കോഴ: രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിന് സർക്കാർ

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം അന്ന് കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മന്ത്രിമാരായിരുന്ന കെ ബാബു, വിഎസ് ശിവകുമാർ എന്നിവർക്കും നൽകിയെന്നാണ് പുതിയ വെളിപ്പെടുത്തൽ

Samayam Malayalam 21 Nov 2020, 7:56 am
തിരുവനന്തപുരം: ബാർ കോഴയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ തീരുമാനം. ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകിയതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പുറമെ മുൻ മന്ത്രിമാരായ വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
Samayam Malayalam Ramesh Chennithala kerala
രമേശ് ചെന്നിത്തല. PHOTO: TOI


കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ പിടിച്ചുലച്ച വിവാദമായിരുന്നു ബാർ കോഴക്കേസ്. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം അന്ന് കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടികൾ.

Also Read : സ്വപ്‌നയുടെ ശബ്‌ദരേഖയിൽ നീക്കം പാളി? പുതിയ തന്ത്രവുമായി ഇഡി, എന്താകും ജയിൽ മേധാവിയുടെ മറുപടി

അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകിയെങ്കിലും പ്രതിപക്ഷനേതാവ്, മുൻമന്ത്രിമാർ എന്നിവർക്കെതിരായ അന്വേഷണത്തിന് ഉത്തരവിറക്കാൻ ഗവർണ്ണറുടേയും സ്പീക്കറുടേയും അനുമതി കൂടി വേണം. ഇതുകൂടി ലഭിച്ചശേഷമാകും അന്വേഷണ ഉത്തരവ് പുറത്തിറങ്ങുക.

മുൻ മന്ത്രി കെഎം മാണിയ്ക്കെതിരായ ബാർ കോഴക്കേസിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഉൾപ്പെടുന്ന ഗൂഢാലോചന നടത്തിയെന്ന കേരള കോൺഗ്രസിന്‍റേതെന്ന പേരിലുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ബിജു രമേശ് തന്‍റെ ആരോപണങ്ങൾ ആവർത്തിച്ചത്.

Also read: തീപിടുത്തം ഉണ്ടായപ്പോള്‍ സെക്രട്ടേറിയറ്റിൽ നിന്നും മദ്യകുപ്പി കണ്ടെത്തി; ആരോപണവുമായി മുല്ലപ്പള്ളി

ബാർകോഴയിൽ കെഎം മാണിക്കും ബാബുവിനുമെതിരെ മാത്രമായിരുന്നു വിജിലൻസിന്റെ അന്വേഷണം. ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെന്ന റിപ്പോർട്ടാണ് സർക്കാറിന് നൽകിയത്.

എംസി കമറുദ്ദീന്‍റെയും വികെ ഇബ്രാഹിംകുഞ്ഞിന്‍റെയും അറസ്റ്റിന് പിന്നാലെ ബാർകോഴയും സോളാർ കേസും ഉയയർന്ന് വരുന്നത് കേരള രാഷ്ട്രീയത്തിൽ ചർച്ചയായേക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്