ഇന്നലെ രോഗം സ്ഥിരീകരിച്ചത് 10 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്നലെ 10 പേര്‍ക്കായിരുന്നു കൊവിഡ്-19 സ്ഥിരീകരിച്ചത്. പത്ത് പേർക്ക് രോഗം ഭേദമായി. കൊല്ലം ജില്ലയില്‍ ആറുപേര്‍ക്കും കാസര്‍കോട്, തിരുവനന്തപരും ജില്ലകളിലെ രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്ന് വന്നതാണ്. അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസർകോട് ജില്ലയിലെ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നതാണ്.
മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് രജിസ്ട്രേഷൻ
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്‍റെ ഈ നീക്കം. മറ്റ് സംസ്ഥാനങ്ങളില്‍ ചികിത്സയ്ക്ക് പോയവര്‍, കേരളത്തിലെ വിദഗ്‍ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ, തീര്‍ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മലയാളി വിദ്യാര്‍ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വിരമിച്ചവര്‍, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവർക്കാണ് മുൻഗണന നൽകുക.
ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ടം
കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് കാമ്പയിന് തുടക്കം കുറിച്ചത്. കൊവിഡ്-19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ട്. ഒരു തരത്തിലുമുള്ള കരുതലും കുറയാന്‍ പാടില്ലെന്ന് ഉള്ളതിനാലാണ് കാമ്പയിൻ രണ്ടാംഘട്ടം ആരംഭിച്ചത്. ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ബ്രേക്ക് ദ ചെയിന്‍ 'തുടരണം ഈ കരുതല്‍' രണ്ടാം ഘട്ട കാമ്പയിന് രൂപം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറിന് ബ്രേക്ക് ദ ചെയിന്‍ 'തുടരണം ഈ കരുതല്‍' പോസ്റ്റര്‍ കൈമാറി പ്രകാശനം ചെയ്തു. "തുപ്പല്ലേ, തോറ്റു പോകും" എന്നാണ് രണ്ടാംഘട്ടത്തിന്‍റെ ശീർഷകം.ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍, ആരോഗ്യ കേരളം എന്നിവ സംയുക്തമായാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ക്വാറന്‍റൈനില്‍ കഴിഞ്ഞവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍
കോവിഡ് 19 രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നവരുടെ പട്ടിക സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവത്തില്‍ പത്തനംതിട്ടയിലെ തെള്ളിയൂര്‍ മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ കോയിപ്രം സ്വദേശിനി മായ അറസ്റ്റിലായി. പത്തനംതിട്ട കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് പുറത്തുവിട്ട ക്വാറന്‍റൈന്‍ ലിസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ക്വാറന്‍റൈന്‍ ലിസ്റ്റ് പ്രതി സ്വന്തം വാട്സാപ്പ് നമ്പറില്‍ നിന്ന് ചില ഗ്രൂപ്പുകളിലേക്ക് അയച്ച. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ജില്ലാ പൊലീസ് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലിസ്റ്റ് ചോര്‍ന്നത് മായയുടെ വാട്സാപ്പ് നമ്പറില്‍ നിന്നാണെന്ന് കണ്ടെത്തിയത്.
ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ ഓർഡിനൻസ്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഇതോടെ ഓർഡിനൻസിന് അംഗീകാരമായി. ശമ്പളം പിടിക്കാനുള്ള തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞതിനാലാണ് നിയമത്തിൻ്റെ പിന്‍ബലം ലഭിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇതോടെ പൊതുമേഖല, അർധ സർക്കാർ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നത് നിയമം ബാധകമാകും. കൊവിഡ് പശ്ചാത്തലത്തിൽ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. ശമ്പളം പിടിക്കാനുള്ള തീരുമാനം നയപരമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് സർക്കാർ ഓർഡിനസുമായി രംഗത്തുവന്നത്.
സംസ്ഥാനത്ത് മാസ്‍ക് നിർബന്ധം
സംസ്ഥാനത്ത് പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‍ക് നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം ഇന്നുമുതല്‍ നടപ്പിലായി. പൊതുസ്ഥലത്ത് മാസ്‍ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാസ്‍ക് ധരിക്കേണ്ടതിനെക്കുറിച്ച് നവമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടത്തുന്നുണ്ട്.മാസ്‍ക് ധരിക്കാത്തവർക്ക് ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നത് പരിഗണിക്കുമെന്നും ഡിജിപി പറഞ്ഞു.
ലോക്ക് ഡൗൺ നീട്ടുമോ?
ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കും. രാജ്‍നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. മെയ് മൂന്നിനാണ് രാജ്യത്ത് രണ്ടാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. മാര്‍ച്ച് 25-നായിരുന്നു രാജ്യത്ത് ആദ്യമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിച്ചതോടെ വീണ്ടും മെയ് മൂന്ന് വരെ നീട്ടുകയായിരുന്നു. പുതിയ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലായിരുന്നു ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.
രാജ്യത്ത് 33000 കൊവിഡ് ബാധിതര്‍
രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 33000 കവിഞ്ഞു. 1074 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. പതിനായിരത്തിലേറെ ആളുകള്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ രോഗികളുടെ എണ്ണം 4000 കടന്നു. ഏറ്റവും കൂടുതല്‍ മരണവും മാഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. രാജ്യത്ത് ഇതുവരെ 8300-ലേറെ ആളുകളാണ് രോഗമുക്തരായത്.
ആഗോളതലത്തില്‍ മരണസംഖ്യ ഉയരുന്നു
ആഗോളതലത്തിൽ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഉയരുകയാണ്. ലോകത്താകെ ഇതുവരെ 228394 പേർക്കാണ് കൊവിഡ് ബാധമൂലം ജീവൻ നഷ്ടപ്പെട്ടത്. 32 ലക്ഷത്തിലേറെ ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. പത്ത് ലക്ഷത്തിലേറെ ആളുകള്‍ രോഗമുക്തരായിട്ടുമുണ്ട്. യൂറോപ്പിലും അമേരിക്കയിലുമാണ് കൂടുതൽ മരണസംഖ്യയും രോഗബാധയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയിലാണ് ലോകത്തെ ആകെ മരണത്തില്‍ മൂന്നിലൊന്നും. 61000-ലേറെ ആളുകളാണ് മരിച്ചത്. 10 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യൂറോപ്പില്‍ പുതിയ കേസുകളും മരണവും കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.