ആപ്പ്ജില്ല

ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ വന്‍ തുക കൈക്കൂലി ആവശ്യപ്പെട്ടതായി യുവസംരംഭക

ലക്ഷങ്ങളുടെ നഷ്ടമാണ് സ്റ്റാര്‍ട്ട്അപ്പിനുണ്ടായതെന്നും നഗരസഭാ ഓഫീസില്‍ വിളിച്ചുവരുത്തി പത്തം ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും യുവസംരംഭകയുടെ പരാതിയില്‍ പറയുന്നു.

Samayam Malayalam 22 Jan 2020, 12:04 pm
ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി യുവസംരംഭകയുടെ പരാതി. ആലപ്പുഴ ബിച്ചില്‍ അണ്ടര്‍വാട്ടര്‍ ടണല്‍ എക്‌സ്‌പോയ്ക്ക് അനുമതി നല്‍കുന്നതിനായി ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് യുവസംരംഭകയുടെ പരാതി. ഇതിനായി സംഭാവനകളും ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പരാതിക്കാരിയായ ആര്‍ച്ച പുറത്തുവിട്ടിട്ടുണ്ട്.
Samayam Malayalam Bribe


നഗരസഭാ ഓഫീസില്‍ വിളിച്ചുവരുത്തിയും സംഭാവന ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ നഗരസഭാ ചെയര്‍മാന്‍ സിപിഎമ്മിന് വേണ്ടി പണം ചോദിക്കുന്നതും ശബ്ദരേഖയിലുണ്ട്. അതേസമയം, ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എക്‌സ്‌പോ നിര്‍ത്തിവയ്പ്പിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു.

'ലക്ഷങ്ങളുടെ നഷ്ടമാണ് സ്റ്റാര്‍ട്ട്അപ്പിനുണ്ടായത്. ഫെബ്രുവരി മാസം വരെ പ്രവര്‍ത്തിക്കാന്‍ തുറമുഖ വകുപ്പിന്റെ അനുമതി ഉണ്ട്. എന്നാല്‍, എക്‌സ്‌പോ നിര്‍ത്തിവയ്ക്കണമെന്നാണ് നഗരസഭ ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്', ആര്‍ച്ച പറയുന്നു.

എന്നാല്‍, നഗരസഭ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ആരോപണങ്ങള്‍ നിഷേധിച്ചു. അനധികൃതമായി പ്രവര്‍ത്തിച്ച എക്‌സ്‌പോ നിര്‍ത്തിവയ്പ്പിച്ചത് നഗരസഭാ കൗണ്‍സിലിന്റെ ഒന്നിച്ചുള്ള തീരുമാനപ്രകാരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ നവംബര്‍ മാസത്തിലാണ് എക്‌സ്‌പോ തുടങ്ങാനായി തുറമുഖ വകുപ്പിന്റെ അനുമതിയുമായി ആലപ്പുഴയിലെത്തിയത്. എന്നാല്‍, നഗരസഭ അടക്കം പ്രവര്‍ത്തനാനുമതി നല്‍കിയില്ല. ഒടുവില്‍ ഹൈക്കോടതി മുഖേന അനുമതി വാങ്ങി ഒരു മാസത്തിനു ശേഷം എക്‌സ്‌പോ തുടങ്ങി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്