ഇടുക്കി: കർഷക ആത്മഹത്യ വർധിക്കുന്ന ഇടുക്കി ജില്ല മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് കോൺഗ്രസ്. കാർഷിക മേഖലയിലെ പ്രതിസന്ധിയുടെ ഉത്തരവാദിത്തം സർക്കാരിന് തന്നെയാണെന്നും ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ആരോപിച്ചു. സർക്കാർ അധികാരം ഉപയോഗിച്ച് ബാങ്കുകളെ ജപ്തി നടപടികളിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും ഇബ്രാഹിം കുട്ടി ആവശ്യപ്പെട്ടു.
പ്രളയത്തിൽ എല്ലാം തകർന്ന കർഷകർക്ക് ആശ്വാസം നൽകാനാണ് സർക്കാർ ശ്രമം. സർക്കാരും ബാങ്കുകളും ആനുകൂല്യം അനുവദിച്ചാൽ അതിന്റെ മറവിൽ വൻകിട വായ്പ എടുത്തവരെ നേട്ടമുണ്ടക്കയം അനുവദിക്കില്ലെന്നും സഹകരണ മന്ത്രി വ്യക്തമാക്കി.
അതിനിടെ, ഇടുക്കിയിലെ പ്രത്യേക സാഹചര്യം വിലയിരുത്താനും ചർച്ച ചെയ്യാനും മുഖ്യമന്ത്രി നാളെ പ്രത്യേക മന്ത്രിസഭായോഗം വിളിച്ചു. ജില്ലയിൽ 15000 കർഷകർക്കാണ് ബാങ്കുകൾ ജപ്തി നോട്ടീസ് നൽകിയത്. കാർഷിക കടങ്ങൾക്ക് പുറമെ കൃഷി അനുബന്ധ കടങ്ങൾക്കും എതിരെ സർഫാസി നിയമപ്രകാരം നടപടിയെടുക്കാനും ബാങ്കുകൾ ഒരുങ്ങുന്ന സാഹചര്യത്തിലാണ് സർക്കാർ യോഗം വിളിക്കുന്നത്.
ആറാം തീയതി മുഖ്യമന്ത്രി ബാങ്ക് പ്രതിനിധികളുടെ യോഗവും വിളിച്ചിട്ടുണ്ട്. അതെ സമയം, കർഷക ആത്മഹത്യകൾക്ക് കാരണം ബാങ്കുകളുടെ ഗുണ്ടായിസമാണെന്ന് ചൂണ്ടിക്കാട്ടി കൃഷിമന്ത്രി വി.എസ് സുനിൽകുമാർ രംഗത്തെത്തി. കർഷകനെ മാനസികമായി തളർത്തുന്ന നടപടിയാണ് ബാങ്കുകൾ സ്വീകരിക്കുന്നതെന്ന് സുനിൽകുമാർ പറഞ്ഞു. പ്രളയത്തിൽ എല്ലാം തകർന്ന കർഷകരെ നമനസികാ സമ്മർദ്ദത്തിലാക്കുന്നതാണ് ബാങ്കുകളുടെ നടപടിയെന്നും കൃഷിമന്ത്രി ആരോപിച്ചു.