മറ്റൊരു യുഡിഎഫ് നേതാവ് കൂടി; വിഡി സതീശനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്
സംസ്ഥാനത്ത് കൂടുതൽ യുഡിഎഫ് നേതാക്കൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. ലീഗ് നേതാക്കളായ എംസി കമറുദ്ദീനും വികെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായതിന് പിന്നാലെയാണ് കൂടുതൽ വിഷയങ്ങളിൽ കൂടുതൽ നേതാക്കൾക്കെതിരെ അന്വേഷണം വരുന്നത്. ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും കെ ബാബുവിനും എതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ട് സർക്കാർ സ്പീക്കർക്ക് കത്തു നൽകി. ഇതേ സാഹചര്യത്തിൽ തന്നെയാണ് വിഡി സതീശന്‍ എംഎല്‍എയ്ക്ക് എതിരെ വിജിലൻസ് അന്വേഷണം നടക്കുന്നത്. എംഎൽഎയ്ക്കെതിരായ അന്വേഷണത്തിന് അനുമതി തേടി സ്പീക്കറെ സമീപിച്ചെന്നാണ് വാർത്തകൾ. സോളാർ പീഡനക്കേസിൽ അനിൽകുമാറിനെതിരെ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തുന്നുമുണ്ട്. യുഡിഎഫ് നേതാക്കൾക്കെതിരായ അന്വേഷണങ്ങളെക്കുറിച്ച് അറിയാം.
രണ്ട് ലീഗ് നേതാക്കൾ അറസ്റ്റിൽ
സ്വർണക്കടത്ത് കേസും മറ്റും ചർച്ചാ വിഷയമാകുന്നതിനിടെയായിരുന്നു ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ അറസ്റ്റിലാകുന്നത്. പിന്നാലെ പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെയും അന്വേഷണ സംഘം പിടികൂടി. കമറുദ്ദീൻ അറസ്റ്റിലായപ്പോൾ അത് ബിസിനസ് തകർച്ച മത്രമാണെന്നാണ് പാർട്ടി നേതൃത്വം പറഞ്ഞത്. എന്നാൽ കോടികൾ നഷ്ടപ്പെട്ടതായുള്ള നൂറിലധികം പരാതികളാണ് ജനപ്രതിനിധിക്കെതിരെ രജിസ്റ്റർ ചെയ്തത്. തൊട്ടുപിന്നാലെ പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി അറസ്റ്റിലായതോടെ യുഡിഎഫ് പ്രതിരോധത്തിലാവുകയായിരുന്നു.
കെഎം ഷാജിക്കെതിരെ അന്വേഷണം
അഴീക്കോട് സ്കൂൾ പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം രണ്ട് ദിവസങ്ങളിലായി മണിക്കൂറുകളോളമായിരുന്നു കെഎം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഇഡിയുടെ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ കെഎം ഷാജി പത്ത് ദിവസത്തിനകം വീണ്ടും ചില രേഖകളുമായി ഹാജരാകണമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു അഴിമതിക്കേസിലെ ചോദ്യം ചെയ്യൽ.
സോളാർ കേസിൽ അന്വേഷണം മുന്നോട്ട്
ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ സമരപരമ്പരകൾ നടത്തിയ ഇടതുപക്ഷം അധികാരത്തിലെത്തിയിട്ടും സോളാർ കേസിൽ നടപടിയെടുക്കിന്നില്ലെന്ന വിമർശനം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. ഇതിനിടെയാണ് എപി അനിൽകുമറിനെതിരായ അന്വേഷണം പുരോഗമിക്കുന്നെന്ന വാർത്ത പുറത്ത് വരുന്നത്. ലൈംഗിക പീഡന പരാതിയില്‍ ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത് ഈ മാസം ആദ്യമാണ്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു തെളിവെടുപ്പ്. കൊച്ചിയിലെ മെറേഡിയന്‍ ഹോട്ടലില്‍ എത്തിയായിരുന്നു കൊല്ലം ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്. പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തുന്നുണ്ട്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ രാവിലെ 11 ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എംകെ രാഘവൻ എംപിക്കെതിരെ അന്വേഷണം
കൈക്കൂലി ആരോപണത്തിൽ എംകെ രാഘവൻ എംപിക്കെതിരെ വിജിലൻസ് അന്വേഷണം. വിജലൻസിന്‍റെ കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കോഴ ആരോപണം ഉയർന്നുവന്നത്. ഫൈവ്‌സ്‌റ്റാർ ഹോട്ടൽ തുടങ്ങാനെന്ന പേരിൽ ഒരു സ്വകാര്യ ചാനൽ എംകെ രാഘവനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി അഞ്ച് കോടി രൂപ തരണമെന്നും, തുക ഡൽഹിയിലെ ഓഫീസിൽ എത്തിക്കണമെന്നും സംഘത്തോട് പറയുന്ന അദ്ദേഹത്തിൻ്റെ സ്‌റ്റിങ് ഓപ്പറേഷൻ ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്.
ബാർകോഴയിൽ പ്രതിപക്ഷ നേതാവും കുരുങ്ങുമോ
ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും കെ ബാബുവിനും എതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ട് സർക്കാർ സ്പീക്കർക്ക് കത്തു നൽകി. ഗവർണ്ണറുടെ അനുമതി ആവശ്യപ്പെടാൻ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് ഫയൽ കൈമാറിയെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ എന്നിവർ കോഴ വാങ്ങിയെന്ന ബാറുടമ ബിജുരമേശിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇത്. മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകിയതിൻറെ തുടർച്ചയായാണ് സ്പീക്കറുടെയും അനുമതി തേടിയത്.
വിഡി സതീശനെതിരെയും അന്വേഷണം
പ്രളയ പുനരധിവാസ പദ്ധതിയായ പുനര്‍ജനിക്ക് വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്ന ആരോപണത്തില്‍ വിഡി സതീശന്‍ എംഎല്‍എയ്ക്ക് എതിരെ വിജിലൻസ് അന്വേഷണം. അന്വേഷണത്തിന് അനുമതി തേടി സ്പീക്കറെ സമീപിച്ചെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. പറവൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് പുനര്‍ജനി. അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നും ഇത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നുമാണ് ഉയർന്നിരിക്കുന്ന ആരോപണം. സംഭവത്തില്‍ പ്രഥമിക പരിശോധന പൂര്‍ത്തിയാക്കിയ വിജിലന്‍സ് തുടര്‍ അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയിരുന്നു.