ആപ്പ്ജില്ല

'എവിടുന്നാണ് ഈ മക്കുണനെ പിണറായിക്കു കിട്ടിയത്'; ഡിജിപിക്കെതിരെ കെ മുരളീധരൻ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇടിച്ചുനിരത്തുമെന്നും മുരളീധരൻ.

Samayam Malayalam 3 Sept 2019, 3:50 pm
കൊച്ചി: 'സകല സിപിഎം നേതാക്കൾക്കു മുന്നിലും നടുവളച്ചു നിൽക്കുന്ന മക്കുണനെ എവിടെനിന്നും കിട്ടിയെന്ന്' ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ കെ മുരളീധരൻ എം പി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഡിജിപി മാനനഷ്ടത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ കടന്നാക്രമണം. മാനമില്ലാത്ത ബെഹ്റയാണ് മാനനഷ്ടത്തിന് കേസ് കൊടുക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
Samayam Malayalam k muraleedharan


മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല, തനിക്കെതിരെയും കേസെടുക്കണം. പി എസ് സി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം കോടിയേരി ബാലകൃഷ്ണൻ അന്വേഷിക്കുന്നതാണ്. ആദ്യ പ്രളയകാലത്ത് അടിച്ചുമാറ്റിയതുകൊണ്ടാണ് രണ്ടാം പ്രളയകാലത്ത് സഹായം കുറഞ്ഞതെന്നും കെ മുരളീധരന്റെ ആരോപിച്ചു.

കോൺഗ്രസിനെ വഞ്ചിച്ച് ബിജെപിയിൽ ചേക്കേറിയ ഒരാളെ ഗവർണറാക്കിയതിലൂടെ കേരളത്തിൽ കടന്നുകയറാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുരളീധരൻ വിമർശനം ഉന്നയിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ യൂണിവേഴ്സിറ്റി കോളേജ് അവിടെനിന്ന് മാറ്റുമെന്നും മുരളീധരൻ പറഞ്ഞു. ഒന്നെങ്കിൽ കോളേജ് ഇടിച്ചുനിരത്തി പൊതുസ്ഥലമാക്കും. അതല്ലെങ്കിൽ ചരിത്ര മ്യൂസിയമാക്കും. ഇതു പറഞ്ഞതിന് ബുദ്ധിജീവികൾക്ക് എന്തുതോന്നിയാലും തനിക്ക് കുഴപ്പമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം ഡിജിപി മാനനഷ്ട കേസുമായി മുന്നോട്ടുപോയാൽ നിയമപരമായി നേരിടുമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തരുതെന്ന് കോൺഗ്രസ് നേതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കുന്ന പോലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന സർക്കുലറിന്റെ പേരിലായിരുന്നു മുല്ലപ്പള്ളി ഡിജിപിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്