ആപ്പ്ജില്ല

താലിബാൻ അഫ്ഗാൻ പിടിച്ചത് പോലെ സുധാകരൻ കെപിസിസി പിടിച്ചെടുത്തു; കോൺഗ്രസ് വിട്ട് കെപി അനിൽകുമാർ സിപിഎമ്മിൽ

സുധാകരൻ സംഘപരിവാർ മനസുള്ളയാൾ. താലിബാൻ അഫ്ഗാൻ പിടിച്ചത് പോലെ കെപിസിസി പിടിച്ചെടുത്തെന്നും സംഘടന ചുമതലയുള്ള കെപിസിസി സെക്രട്ടറിയായിരുന്ന കെപി അനിൽകുമാർ

Curated byലിജിൻ കടുക്കാരം | Samayam Malayalam 14 Sept 2021, 1:13 pm
തിരുവനന്തപുരം: അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെപി അനിൽകുമാർ പർട്ടി വിട്ടു. വാർത്താ സമ്മേളനത്തിലാണ് പാർട്ടി വിടുകയാണെന്ന് അനിൽകുമാർ പ്രഖ്യാപിച്ചത്. സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ ഇദ്ദേഹം ഇതിന് പിന്നാലെ എകെജി സെന്‍ററിലെത്തുകയും ചെയ്തു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അനിൽകുമാറിനെ സ്വീകരിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷവിമർശനമാണ് വാർത്താ സമ്മേളനത്തിൽ അനിൽകുമാർ നടത്തിയത്.
Samayam Malayalam congress leader kp anilkumar quits from the party to join cpim
താലിബാൻ അഫ്ഗാൻ പിടിച്ചത് പോലെ സുധാകരൻ കെപിസിസി പിടിച്ചെടുത്തു; കോൺഗ്രസ് വിട്ട് കെപി അനിൽകുമാർ സിപിഎമ്മിൽ



​പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ല

നിലവിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് അനിൽകുമാർ രാജി പ്രഖ്യാപനം നടത്തിയത്. 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിക്കും കെ സുധാകരനും താൻ രാജിക്കത്ത് കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. 2016ലെയും 2021ലെ യും നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

​നേതൃത്വത്തിന്‍റേത് ഏകാധിപത്യ പ്രവണത

ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വത്തിന്‍റേത് ഏകാധിപത്യ പ്രവണതയാണെന്നും അനിൽകുമാർ ആരോപിച്ചു. ടെലിവിഷൻ ചർച്ചയിൽ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടമായി. പാര്‍ട്ടിയ്ക്കകത്ത് ജനാധിപത്യം ഇല്ലാതായി. പുതിയ നേതൃത്വം ആളെ നോക്കി നീതി നടപ്പാക്കുന്നു. നോട്ടീസിന് മറുപടി നല്‍കി 11 ദിവസമായിട്ടും നേതൃത്വം മറുപടി നൽകിയില്ല. വിയര്‍പ്പും രക്തവും സംഭാവന ചെയ്ത കോണ്‍ഗ്രസിനോട് വിട പറയുകയാണെന്നും അനിൽകുമാർ വ്യക്തമാക്കി

​സുധാകരൻ കെപിസിസി പിടിച്ചെടുത്തു

താലിബാൻ തീവ്രവാദികൾ അഫ്ഗാൻ പിടിച്ചെടുത്തത് പോലെയല്ലേ അദ്ദേഹം കെപിസിസി പിടിച്ചെടുത്തതെന്നും അനിൽകുമാർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന സമയത്ത് മറ്റൊരു നേതാവിന്‍റെ പേര് പോലും ചർച്ചചെയ്യാൻ വിടാതെ നേതാക്കളെ സമൂഹമാധ്യമങ്ങളിലുടെ അപമാനിക്കുകയെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സുധാകരൻ അല്ലാതെ മറ്റൊരാളെ കെപിസി പ്രസിഡന്‍റ് ആക്കില്ലെന്ന് പറഞ്ഞ് എന്തായിരുന്നു അങ്കമെന്നും അനിൽകുമാർ വിമർശിച്ചു.

​കെപിസിസി പ്രസിഡന്‍റ് സംഘപരിവാർ മനസുള്ളയാൾ

പാർട്ടി നീതി നിഷേധിച്ചപ്പോൾ പോലും സംഘപരിവാറുമായി സഖ്യം ചേരാൻ താൻ ശ്രമിച്ചിട്ടില്ല. എന്നാൽ താൻ ബിജെപിയിലേക്ക് പോകാൻ സംസാരിച്ചിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞയാളല്ലേ കെ സുധാകരൻ. അങ്ങനെ സംഘപരിവാർ മനസുള്ള ഒരാൾ കെപിസിസി പ്രസിഡന്‍റ് ആയിരിക്കുമ്പോൾ എങ്ങിനെയാണ് ഈ രാജ്യത്ത് കോൺഗ്രസിന് നീതിയുണ്ടാവുകയെന്നും അനിൽകുമാർ ചോദിച്ചു.

​അഭിമാനത്തോടെ ഏകെജി സെന്‍ററിലേക്ക്

നേരത്തെ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പിഎസ് പ്രശാന്തിനൊപ്പമാണ് അനിൽകുമാർ ഏകെജി സെന്‍ററിൽ എത്തിയത്. 'ആദ്യമായാണ് ഏകെജി സെന്‍ററിന്‍റെ പടി ചവിട്ടുന്നത്. വലതുകാല്‍ വച്ച് കയറുകയാണ്. അഭിമാനത്തോടെയും അന്തസോടെയുമാണ് സിപിഎമ്മുമായി സഹകരിക്കാന്‍ പോകുന്നത്. സിപിഎം ഉയര്‍ത്തുന്ന മതേതര മൂല്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഉപാധികളില്ലാതെയാണ് സിപിഎമ്മിലേക്ക് പോകുന്നതെന്നും' അനില്‍കുമാര്‍ പറഞ്ഞു.

​ചുവന്ന ഷാൾ അണിയിച്ച് സ്വീകരണം

സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൾ അണിയിച്ചാണ് കെപി അനിൽകുമാറിനെ സ്വീകരിച്ചത്. കോൺഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരിഗണന നൽകും. കോൺഗ്രസിൽ ഉരുൾപ്പൊട്ടലാണെന്നും പാർട്ടിയിൽ അണികൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു.

ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്