ആപ്പ്ജില്ല

പ്രതിപക്ഷ നേതൃസ്ഥാനം മാറേണ്ടെന്ന് ആദ്യം പറഞ്ഞത് ഉമ്മൻ ചാണ്ടി; നേരം വെളുത്തപ്പോൾ ചിലർ തള്ളിപ്പറഞ്ഞെന്ന് ചെന്നിത്തല

ഞാന്‍ കൈപിടിച്ച് വളര്‍ത്തിയവര്‍ തന്നെ തള്ളിപ്പറഞ്ഞവരുടെ കൂട്ടത്തിലുണ്ട്. ഞാന്‍ കണ്ണടച്ച് വിശ്വസിച്ചവരുണ്ട്. ചില ഘടകകക്ഷികളെപ്പോലും പിണക്കിയിട്ടും സീറ്റ് നല്‍കിയവരുണ്ടെന്നും ചെന്നിത്തല

Samayam Malayalam 17 Jun 2021, 5:04 pm
നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ കോൺഗ്രസിനേറ്റത് കനത്ത തിരിച്ചടിയായിരുന്നു. സംസ്ഥാനത്ത് അഞ്ച് വർഷം കഴിയുമ്പോഴുണ്ടാകാറുള്ള ഭരണമാറ്റം ഉണ്ടായില്ലെന്ന് മാത്രമല്ല യുഡിഎഫിന്‍റെ സീറ്റുകളിലും ഇടിവുണ്ടായി. എന്നാൽ അതിന് ശേഷമായിരുന്നു കോൺഗ്രസിനകത്ത് അപ്രതീക്ഷിത നീക്കങ്ങളുണ്ടായത്. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് വീണ്ടും അവസരം നൽകാതെ വിഡി സതീശനെ ഹൈക്കമാൻഡ് നേതാവായി പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോഴിതാ താൻ കൈപിടിച്ച് വളര്‍ത്തിയവര്‍പോലും തന്നെ തള്ളിപ്പറഞ്ഞെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ.
Samayam Malayalam congress leader ramesh chennithala on new opposition leader appointment and his setback
പ്രതിപക്ഷ നേതൃസ്ഥാനം മാറേണ്ടെന്ന് ആദ്യം പറഞ്ഞത് ഉമ്മൻ ചാണ്ടി; നേരം വെളുത്തപ്പോൾ ചിലർ തള്ളിപ്പറഞ്ഞെന്ന് ചെന്നിത്തല



​'മാറേണ്ടെന്ന് ആദ്യം പറഞ്ഞത് ഉമ്മന്‍ ചാണ്ടി'

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറി നിൽക്കാനാണ് താൻ ആഗ്രഹിച്ചതെന്നാണ് മാതൃഭൂമിയോട് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇക്കാര്യം സഹപ്രവർത്തകരോട് പറഞ്ഞിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ മാറേണ്ട ആവശ്യമില്ലെന്ന് ആദ്യം പറഞ്ഞത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹം പറയുന്നു. "പ്രതിപക്ഷ നേതാവിന്‍റെ പ്രവര്‍ത്തനം മോശമായതുകൊണ്ടല്ലല്ലോ തോറ്റത്, ഇപ്പോള്‍ മാറേണ്ട എന്ന് ആദ്യം പറഞ്ഞത് ഉമ്മന്‍ ചാണ്ടിയാണ്" ചെന്നിത്തല പറഞ്ഞു.

​മാറിനില്‍ക്കുന്നതിന് മടി ഇല്ലായിരുന്നു

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നതിന് തനിക്ക് ഒരു മടിയും ഇല്ലായിരുന്നെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം തന്നോട് സംസാരിച്ച മുതിർന്ന നേതാക്കളുടെ അഭിപ്രായം ഉമ്മൻ ചാണ്ടിയുടേതിന് സമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് കെസി വേണുഗോപാൽ, മല്ലികാർജുന ഗാർഗ്ഗെ തുടങ്ങിയവരോട് താനും ഉമ്മൻ ചാണ്ടിയും ചോദിച്ചിരുന്നെന്നും എന്നാൽ മുന്‍വിധിയൊന്നുമില്ലെന്നായിരുന്നു ഉത്തരമെന്നും ചെന്നിത്തല പറഞ്ഞു.

​എന്നോടൊപ്പമെന്ന് പറഞ്ഞവർ നേരം വെളുത്തപ്പോൾ തള്ളിപ്പറഞ്ഞു

പ്രതിപക്ഷ നേതാവ് ആരാകണമെന്നതിൽ ഹൈക്കമാൻഡ് എംഎൽഎമാരോട് അഭിപ്രായം ചോദിച്ചപ്പോൾ തന്നോടൊപ്പമാണെന്ന് തലേന്ന് രാത്രിവരെ പറഞ്ഞ ചില എംഎല്‍എമാര്‍ പിറ്റേന്ന് നേരം വെളുത്തപ്പോള്‍ തന്നെ തള്ളിപ്പറയുകയായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഏതൊരാള്‍ക്കും സ്വന്തം അഭിപ്രായം പറയാമെന്നും എന്നാൽ തലേന്ന് വരെ ഒപ്പമെന്ന് പറഞ്ഞശേഷമുള്ള തള്ളിപ്പറയൽ തന്നെ ഞെട്ടിച്ചെന്നും ചെന്നിത്തല വ്യക്തമാക്കി.

​'കൈപിടിച്ച് വളര്‍ത്തിയവരും തള്ളിപ്പറഞ്ഞു'

കൂടെ നിന്നവർ തന്നെയാണ് തന്നെ തള്ളിപ്പറഞ്ഞതെന്ന് പറഞ്ഞ രമേശ് ചെന്നിത്തല താൻ കൈപിടിച്ച് വളര്‍ത്തിയവരും അക്കൂട്ടത്തിലുണ്ടെന്നും ചൂണ്ടിക്കാട്ടി. "ഞാന്‍ കണ്ണടച്ച് വിശ്വസിച്ചവരുണ്ട്. ചില ഘടകകക്ഷികളെപ്പോലും പിണക്കിയിട്ടും സീറ്റ് നല്‍കിയവരുണ്ട്. ഒരു സുപ്രഭാതത്തില്‍ അവരെന്നെ തള്ളിപ്പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല" അദ്ദേഹം പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. എന്നോടൊപ്പമാണെന്ന് എന്നെ വിശ്വസിപ്പിക്കുകയും ഹൈക്കമാന്‍ഡിനോട് മറ്റൊരു പേര് പറയുകയും ചെയ്യുന്നത് വിശ്വാസ വഞ്ചനയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്