ആപ്പ്ജില്ല

പോലീസുകാരന്‍റെ കണ്ണിൽ കടലക്കറി എറിഞ്ഞ് പ്രതി രക്ഷപ്പെട്ടു

ഒരാളെ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ ചേര്‍ന്ന് കീഴ്‍പ്പെടുത്തിയിട്ടുണ്ട്

Samayam Malayalam 6 Dec 2018, 8:19 pm
കൊച്ചി: പോലീസ് സ്റ്റേഷനിൽ രാത്രി ഭക്ഷണം കഴിക്കാൻ നൽകിയ കടലക്കറി പൊലീസുകാരന്‍റെ കണ്ണിലേക്കെറിഞ്ഞ് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം നടന്നത്. രക്ഷപെടാൻ ശ്രമിച്ചവരിൽ ഒരാളെ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ ചേര്‍ന്ന് കീഴ്‍പ്പെടുത്തിയിട്ടുണ്ട്.
Samayam Malayalam central police


കൊച്ചി നഗരത്തിൽ അടുത്തിടെ നടന്ന ചില മോഷണക്കേസുകളിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന പൊന്നാനിക്കാരായ മുഹമ്മദ് അസ്ലം ആണ് രക്ഷപ്പെട്ടത്. ഇയാളോടൊപ്പം സെല്ലിലുണ്ടായിരുന്ന തഫ്സീർ ദർവേഷിനെ പോലീസ് കീഴ്‍പ്പെടുത്തി. ഇവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി സെൻട്രൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നതാണ്.

ബുധനാഴ്ച പുലർച്ചെ മൂന്നേകാലോടെ സെല്ലിലുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ മൂത്രം ഒഴിക്കാൻ പോകണമെന്ന് പോലീസുകാരനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പാറാവ് പോലീസുകാരൻ ലോക്കപ്പ് തുറന്ന് പ്രതിയെ പുറത്തിറക്കി, വീണ്ടും താഴിട്ട് പൂട്ടുകയും ചെയ്തു. അഞ്ചു മിനിറ്റിനു ശേഷം ആദ്യം പോയയാൾ തിരിച്ചെത്തുകയായിരുന്നു. അപ്പോള്‍ പുറത്തുപോയയാളെ ഉള്ളിൽ കയറ്റാനായി ലോക്കപ്പ് തുറന്നയുടൻ ഇയാള്‍ ഗ്ലാസ്സിൽ ഒഴിച്ചു സൂക്ഷിച്ചിരുന്ന കടലക്കറി പോലീസുകാരന്‍റെ മുഖത്തേക്ക് ഒഴിച്ചാണ് ഓടി രക്ഷപ്പെട്ടത്.

ഒരാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ പോലീസുകാർ കീഴ്‌പ്പെടുത്തി ലോക്കപ്പിൽ അടയ്ക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ചപ്പത്തിക്കൊപ്പം നൽകിയ കടലക്കറി കഴിക്കാതെ പ്രതികൾ ഗ്ലാസ്സിൽ ഒഴിച്ചു സൂക്ഷിച്ചുവച്ചാണ് ഇവര്‍ കൃത്യം നടത്തിയെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ടയാള്‍ക്കായി തിരച്ചിൽ തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്